Latest News
ബൈപാസ് നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് കാർ മറിഞ്ഞു 21 കാരന്‍ മരിച്ചു. അപകടത്തിൽ 5 പേര്‍ക്ക് പരിക്ക് പറ്റി. ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ ആണ് സംഭവം. പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. തൊപ്പിച്ചന്ത ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക് പോയ മാരുതി സുസുക്കി സിയാസ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ആറു യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവിടെ കുഴിയുടെ സൈഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകേണ്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ആറ്റിങ്ങൽ ഫയർ ഫോഴ്സും എത്തി വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരണപ്പെട്ടത്. അപകടത്തില്‍ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിളിമാനൂർ സ്വദേശി അക്ഷയ്(22), കടയ്ക്കാവൂർ സ്വദേശി ബ്രൗൺ(21), അഞ്ചുതെങ്ങ് സ്വദേശി ഫ്ലമിൻസ്(23), കടയ്ക്കാവൂർ സ്വദേശി സ്റ്റീഫൻ(21), വക്കം സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഈ ഭാഗത്ത് കൃത്യമായി രീതിയിൽ സുരക്ഷ ഒരുക്കിയിട്ടില്ല. മണനാക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുഴിയിലേക്ക് വീഴാതിരിക്കാൻ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. രാത്രി കാലങ്ങളിൽ തെരുവ് വിളക്കുകൾ പോലും ഇല്ലാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് കുഴിയുള്ള വിവരം അറിയാന്‍ ആവുന്നത്.