Art
ജന്മദിനത്തിൽ വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി . തന്റെ ജന്മ ദിനത്തിൽ വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരമ്പരാഗത തൊഴിലാളികൾക്ക് പതുയുഗം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. വിശ്വകർമ്മ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. യശോഭൂമി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തിനുശേഷം അതേ വേദിയിൽ അദ്ദേഹം വിശ്വകർമ്മ പദ്ധതി നാടിനായി സമർപ്പിക്കുകയായിരുന്നു. തുടർന്ന് കരകൗശല വിദഗ്ധരുമായി അദ്ദേഹം സംവദിക്കുകയും ഉണ്ടായി.
ഇന്ത്യൻ അഭിവൃദ്ധിയുടെ വേരുകൾ തുടങ്ങുന്നത് വിശ്വകർമ്മാക്കളിലൂടെയാണ്. ആയിരക്കണക്കിന് വർഷങ്ങളായി അവരുടെ പ്രയത്നം നാടിനായി തുടരുന്നു. ദശലക്ഷക്കണക്കിന് കരകൗശല വിദഗ്‌ദ്ധർക്ക് പ്രതീക്ഷയുടെ പുതു കിരണവുമായി പിഎം വിശ്വകർമ്മയോജന വരുന്നുവെന്ന് നരേന്ദ്രമോദി പറയുകയുണ്ടായി. 13,000 കോടി രൂപയാണ് പദ്ധതി വിഹിതമായി സർക്കാർ 5 വർഷത്തേക്ക് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.
കരകൗശല തൊഴിലാളികൾക്ക് സൗജന്യ പരിശീലനം നൽകും. അതേകാലയളവിൽ 500 രൂപ സ്റ്റൈപൻഡായും നൽകുന്നതാണ്. പരിശീലനം പൂർത്തിയാകുന്ന മുറയ്‌ക്ക് അവർക്ക് പിഎം വിശ്വകർമ്മ സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകുന്നതാണ്. ഇതിന് പുറമേ ടൂൾകിറ്റിന് വേണ്ടിയുള്ള ഇൻസെന്റീവായി 15,000 രൂപയും നൽകും. ഇവർക്ക് 5 ശതമാനം നിരക്കിൽ ഈട് രഹിത വായ്പ ലഭ്യമാക്കും. ഇതിൽ ആദ്യ ഗഡുവായി 1 ലക്ഷവും രണ്ടാം ഗഡുവായി 2 ലക്ഷം വരെയുമാണ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്.
മത്സ്യബന്ധനവല നിർമിക്കുന്നവർ, തയ്യൽക്കാർ, ബാർബർ, പാവയും കളിപ്പാട്ടവും നിർമിക്കുന്നവർ, കയർ, ചവിട്ടി, വട്ടി-കുട്ട നിർമാതാക്കൾ, ചൂല് നിർമാതാക്കൾ, കൽപ്പണിക്കാർ, പാദരക്ഷ നിർമിക്കുന്നവർ, ശിൽപം – പ്രതിമ എന്നിവ നിർമിക്കുന്നവർ, കളിമൺപാത്ര നിർമാതാക്കൾ, സ്വർണപ്പണിക്കാർ, പൂട്ട് നിർമാതാക്കൾ, മരപ്പണിക്കാർ, ചുറ്റികയും പണിയായുധങ്ങളും നിർമിക്കുന്നവർ എന്നിവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.