Latest News
വേണു രാജാമണി ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു
ന്യൂഡൽഹി . കോൺഗ്രസ് വിട്ടുവന്ന പ്രൊഫ. കെ.വി. തോമസ് എത്തിയതോടെ കസേരയും അധികാരവും ഇല്ലാതായ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക ഓഫീസർ സ്ഥാനം ഒടുവിൽ വേണ്ടെന്നു വെച്ചു. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സ്ഥാനത്ത് താൻ ഇനി തുടരാനില്ലെന്ന് വേണു രാജാമണി ഐഎഫ്എസ് രേഖ മൂലം സർക്കാരിനെ അറിയിച്ചു. സേവനകാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി നൽകിയിരുന്നെങ്കിലും സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം സർക്കാരിനെ അറിയിക്കുകയാണ് ഉണ്ടായത്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിൽ പിന്നെ 2021ലാണ് വേണു രാജാമണിയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ഒരു വർഷത്തേക്ക് നിയമിക്കുന്നത്. പിന്നീട് ഒരു വർഷത്തേക്ക് കൂടി സേവനം നീട്ടുകയായിരുന്നു. സെപ്റ്റംബർ 16ന് കാലാവധി പൂർത്തിയാകാനിരിക്കെ 30-ാം തീയതി വരെ വീണ്ടും സർവീസ് ദീർഘിപ്പിച്ചു.
കേവലം രണ്ടാഴ്ച്ചത്തേയ്ക്ക് മാത്രം സർവീസ് നീട്ടിയതോടെ അദ്ദേഹത്തെ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണോ എന്ന സംശയം ബലപ്പെട്ടിരുന്നു. കോൺഗ്രസ് വിട്ടുവന്ന പ്രൊഫ. കെ.വി. തോമസും നിലവിൽ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ സേവനം അനുഷ്ഠിക്കുകയാണ്. ഇരുവരും ഒരേ പദവി വഹിക്കുന്നത് മുൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ സേവനം സംബന്ധിച്ച സർക്കാർ തീരുമാനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.