Crime
ദീർഘകാലമായി വിദേശത്തായിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനെ ഡൽഹി എയർപോർട്ടിൽ ഇറങ്ങിയ ഉടൻ എൻ ഐ എ പൊക്കി
ന്യൂഡൽഹി . ദീർഘകാലമായി വിദേശത്തായിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനെ കെനിയയിലെ നയ്റോബിയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ ഉടൻ എൻ ഐ എ അറസ്റ്റ് ചെയ്തു. ശിവമോഗ കേസിലെ സൂത്രധാരനായ അറഫാത്ത് അലിയെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് എൻ ഐ എ പിടികൂടിയത്.
അറഫാത്ത് അലി കർണാടകയിലെ ശിവമോഗ സ്വദേശിയാണ്. ശിവമോഗ ഐസിസ് ഗൂഢാലോചന കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ള അറഫാത്ത് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഫോടനം നടത്താനായിരുന്നു ഇവിടെ ഭീകരരുടെ പരിപാടി. എന്നാൽ ഇതിനായി കൊണ്ടുപോയ സ്ഫോടക വസ്തുക്കൾ ഓട്ടോറിക്ഷയിലിരുന്ന് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.
ഇതിനിടെ, കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവന്ന ഐസിസ് ഭീകരനെ കഴിഞ്ഞ ആഴ്ച്ച എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഐസിസ് തൃശൂർ മൊഡ്യൂൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ പാവറട്ടി സ്വദേശി സയ്യിദ് നബീൽ അഹമ്മദിനെ(30) ചെന്നൈയിൽ നിന്നും, പ്രധാന പ്രതിയായ ആഷിഫിനെ സത്യമംഗലത്ത് നിന്നും റായിസ് എന്നയാളെ പാലക്കാട്ട് നിന്നും സിയാദ് സിദ്ദിഖിനെ കാട്ടൂരിൽ നിന്നും ആണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്യുന്നത്. ഐസിസ് രൂപീകരണത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പാലക്കാട്ട് എ.ടി.എം കവർച്ച ഉൾപ്പെടെ ഇവർ പദ്ധതിയിട്ടിരുന്നു.