Latest News
ശത്രു പാളയങ്ങൾ ഭസ്മക്കാൻ ശേഷിയുമായി എച്ച് എഎല്ലില്‍ തേജസ് എംകെ2 ഒരുങ്ങുന്നു
ബെംഗളൂരു . ശത്രു പാളയങ്ങൾ ഭസ്മക്കാൻ ശേഷിയുള്ള റഫാലിനേക്കാള്‍ മികച്ച ശേഷിയുമായി ബെംഗളൂരുവിലെ എച്ച് എഎല്ലില്‍ തേജസ് യുദ്ധവിമാനത്തിന്‍റെ പുതിയ പതിപ്പ് തയ്യാറാവുന്നു. പ്രതിരോധമേഖലയില്‍ ആത്മനിര്‍ഭരത കൊണ്ടുവരുന്നതിന്‍റെ ഭാഗമായി തേജസ് എംകെ2 വിന്റെ പരീക്ഷണപ്പറക്കല്‍ 2025ല്‍ നടക്കും.
ബെംഗളൂരുവിലെ എച്ച് എഎല്ലിലാണ് തേജസ് യുദ്ധവിമാനത്തിന്‍റെ പുതിയ പതിപ്പ് തയ്യാറായി വരുന്നത്. ഈ പോർ വിമാനത്തിന്റെ 90 ശതമാനം ഭാഗങ്ങളും ഇന്ത്യയിലെ കമ്പനികള്‍ തന്നെയാണ് നിർമ്മിക്കുന്നത്. ഇജക്ഷന്‍ സീറ്റും ഏതാനും സെന്‍സറുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. ഏകദേശം 200 യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി എച്ച് എഎല്‍ നിര്‍മ്മിയ്ക്കുക.
ലഘുയുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന തേജസ് എംകെ2, ഇന്ത്യന്‍ വ്യോമസേന ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന തേജസ് എംകെ1 എന്ന ലഘുയുദ്ധവിമാനത്തിന്‍റെ പരിഷ്കരിച്ച പതിപ്പായിരിക്കും. ഇന്ത്യയിലെ യുദ്ധവിമാനങ്ങളെ പറപ്പിക്കാനുള്ള എഞ്ചിന്‍ നേരത്തെ ഫ്രാന്‍സില്‍ നിന്നോ ബ്രിട്ടനിലെ റോള്‍സ് റോയ്സില്‍ നിന്നോ ആണ് വാങ്ങിയിരുന്നത്. ഇപ്പോള്‍ ആവട്ടെ അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയില്‍ തന്നെ എഞ്ചിന്‍ നിര്‍മ്മിക്കുകയാണ്.
അമേരിക്കന്‍ സന്ദർശനത്തിനിടെയാണ് മോദി ഇതിനായുള്ള കരാര്‍ ഒപ്പുവെച്ചത്. ഒരൊറ്റ എഞ്ചിന്‍ മാത്രമുള്ള യുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെടുന്ന തേജസ് എംകെ2 റഫാലിനേക്കാള്‍ മികച്ചതായിരിക്കും എന്നാണ് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന 300 കമ്പനികളാണ് ഈ യുദ്ധവിമാനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിച്ചു വരുന്നത്. ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും തേജസ് എംകെ2 വിന് കൂടുതലാണ്.