Latest News
കണ്ണുകൾ ദാനം ചെയ്ത് മടക്കയാത്ര, പി പി മുകുന്ദന്റെ കണ്ണുകൾ ദാനം ചെയ്തു
കൊച്ചി . മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി.പി മുകുന്ദന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദാനം ചെയ്തു. ആ കണ്ണുകളിൽ ഇനിയും ജീവൻ തുടിക്കും. ബുധനാഴ്ച രാവിലെയാണ് കേരളത്തിലെ സംഘപരിവാറിന്റെ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന അതികായനായ രാഷ്ട്രീയ ബുദ്ധി ജീവി പി.പി മുകുന്ദൻ വിടവാങ്ങിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന്‍ ആറുപതിറ്റാണ്ടായി കേരളത്തിന്റെ പൊതു സമൂഹത്തിലെ നിറ സാന്നിധ്യമായിരുന്നു. ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കെയാണ് 1990 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം സംഘപ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ഉറക്കവും വിശ്രമവും കുറിച്ചായിരുന്നു ജീവിതം.
വ്യാഴാഴ്ച സ്വദേശമായ കണ്ണൂരിലാണ് പി പി മുകുന്ദന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാവിലെ 11 മുതൽ കൊച്ചിയിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. മൂന്ന് മണിയൊടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടു പോകും. വ്യാഴാഴ്ച ഉച്ചയ്‌ക്ക് പേരാവൂർ മണത്തണ കുടുബ പൊതു ശ്മശാനത്തിൽ സംസ്‌കാരം നടത്തും.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു