Latest News
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്‌സഭാ എംപിമാർക്ക് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്‌സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും സഭാംഗങ്ങളും ഈ നേട്ടത്തിന് അർഹരാണെന്നും മോദി പറയുകയുണ്ടായി.
ലോക്‌സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയായിരുന്നു. ‘സഭാ നേതാവ് എന്ന നിലയിൽ, ഈ ‘സുവർണ്ണ’ ദൗത്യത്തിനായി അംഗങ്ങൾ നൽകിയ സംഭാവനകൾക്ക് പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ‘ഈ പവിത്രമായ ദൗത്യം നിറവേറ്റുന്നതിന്, സഭാ നേതാവെന്ന നിലയിൽ, നിങ്ങളുടെ സംഭാവനയ്ക്കും പിന്തുണയ്ക്കും അർത്ഥവത്തായ സംവാദത്തിനും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു.’ മോദി പറഞ്ഞു. ലോകസഭയിലെ ഈ തീരുമാനവും ബില്ലിന്റെ രാജ്യസഭയിലെ അവസാനവും സ്ത്രീകളുടെ മാനസികാവസ്ഥയെ മാറ്റുമെന്നും, ബിൽ സൃഷ്ടിക്കുന്ന ആത്മവിശ്വാസം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശക്തിയായി ഉയർന്നുവരുമെന്നും മോദി പറഞ്ഞു.
സുപ്രധാന ബിൽ പാസാക്കിയതിന്റെ ക്രെഡിറ്റ് സഭയിലെ ഓരോ അംഗത്തിനും സഭയ്ക്കകത്തും പുറത്തുമുള്ള എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അവകാശപ്പെട്ടതാണെന്നും മോദി കൂട്ടിച്ചേർത്തു. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ, എട്ട് മണിക്കൂർ നീണ്ട ചർച്ചയ്‌ക്ക് ശേഷമാണ് ലോകസഭാ പാസാക്കുന്നത്. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്യുകയായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ ശേഷം, ആദ്യം അവതരിപ്പിച്ചതും പാസാക്കിയതുമായ ഭരണഘടനാ ഭേദഗതി ബില്ലായിരുന്നു വനിതാ സംവരണ ബിൽ.