Latest News
എഫ്414 ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യ നിർമ്മിക്കും
ന്യൂയോർക്ക് . അമേരിക്കയുടെ എഫ്414 ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യക്ക് സാങ്കേതിക വിദ്യ കൈമാറ്റത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിന്റെ അംഗീകാരം. ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള ജിഇ എയ്‌റോസ്‌പേസിന്റെ കരാര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുകയാണ്.
കരാര്‍ പ്രകാരം, ജിഇ എയ്റോസ്പേസ് അതിന്റെ 80 ശതമാനം സാങ്കേതികവിദ്യയും എഫ്414 ഫൈറ്റര്‍ ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയ്ക്ക് കൈമാറും. 99 ജെറ്റ് എഞ്ചിനുകളുടെ സഹ നിര്‍മ്മാണവും കരാറില്‍ ഉള്‍പ്പെടുന്നു. സാങ്കേതിക കൈമാറ്റമുളളതിനാല്‍ ഇതിന്റെ ചെലവ് കുറയുമെന്നാണ് കണക്കാക്കുന്നത്.
ജിഇ ജെറ്റ് എഞ്ചിന്‍ കരാര്‍ ഇന്ത്യയുമായി തുടരാന്‍ ബൈഡന്‍ ഭരണകൂടത്തിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി വിവിധ സാങ്കേതിക വിദ്യകളുടെ കൈമാറ്റം, ജെറ്റ് എഞ്ചിനുകളുടെ നിര്‍മ്മാണം, ലൈസന്‍സിംഗ് ക്രമീകരണങ്ങള്‍ എന്നിവ നടപ്പാക്കും. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയും യുഎസും തമ്മില്‍ ഈ ഒരു കരാറിൽ ഒപ്പുവെക്കുന്നത്.