Latest News
കടുത്ത നടപടി എടുത്ത് ഇന്ത്യ, കനേഡിയന്‍ പൗരന്മാർക്ക് വീസ നൽകുന്നത് നിര്‍ത്തി
കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് നിർത്തിവച്ച് ഇന്ത്യ. കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡയോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടിയാണ് വീസ നിയന്ത്രണമെങ്കിലും കാനഡയുടെ പ്രകോപനപരമായ നിലപാടുകളാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.
കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാർ യാത്ര മുന്നറിയിപ്പ് നൽകിയതിന് പിറകെയാണ് കടുത്ത നടപടി എടുത്തിരിക്കുന്നത്. കാനഡ സുരക്ഷിത രാജ്യമെന്നാണ് ഇന്ത്യയുടെ യാത്ര മുന്നറിയിപ്പിനുളള കാനഡയുടെ പ്രതികരണം. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിനിടെ കാനഡയിൽ വീണ്ടും ഒരു ഖലിസ്ഥാൻ നേതാവ് കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്.
എൻ ഐ എ നേരത്തെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച സുഖ് ദുൽ സിംഗ് എന്ന സുഖാ ദുനകെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിനിടയിൽ സുഖ് ദുൽ സിംഗിന് വെടിയേൽക്കുകയാണ് ഉണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുളള കുടിപകയാണ് വെടിവയ്പിലേക്ക് നയിക്കുന്നത്.
2017 ൽ വ്യാജ യാത്രാ രേഖകളുണ്ടാക്കിയാണ് സുഖ് ദുൽ സിംഗ് എന്ന സുഖാ ദുനകെ കാനഡയിലേക്ക് കടക്കുന്നത്. തുടർന്ന് ഒന്റാറിയോ കേന്ദ്രീകരിച്ചായിരുന്നു അയാളുടെ പ്രവർത്തനം. കാനഡയിൽ താമസിക്കുമ്പോഴും ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശക്തമായ വേരുകളുളള കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങൾക്ക് സുഖ് ദുനെകെ സാമ്പത്തിക പിന്തുണയും സഹായങ്ങളും നൽകി വരുകയായിരുന്നു. 2 കൊല കേസുകൾ അടക്കം ഇയാൾക്കെതിരെ 30 ഓളം കേസുകൾ ആണ് ഇന്ത്യയിൽ നിലവിൽ ഉള്ളത്.
ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻരെ മരണത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവനക്ക് പിറകെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പിന്നെ പരസ്പരം പുറത്താക്കുകയായിരുന്നു.