Latest News
നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു
തിരുവനന്തപുരം . സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു. സഹകരണ മേഖലയെ തകർക്കുന്നതിന്റെ മുഖ്യ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചു.
പിണറായി വിജയനാണ് കരകയറാനാവാത്ത പതനത്തിലേക്ക് സഹകരണ മേഖലയെ എത്തിച്ചത്. സാധാരണക്കാർ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നേരത്തെ സഹകരണ സ്ഥാപനങ്ങൾ ജനങ്ങൾ അത്താണിയിയിരുന്നുവെങ്കിൽ ഇപ്പോൾ അത് അവർക്ക് ദുഃസ്വപ്നമായിരിക്കുകയാണ്. സഹകരണ ബാങ്കുകൾക്ക് പൊതു സോഫ്റ്റ് വെയർ വേണമെന്ന കേന്ദ്ര നിർദ്ദേശം അനുസരിക്കാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണ്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാനും കേരളം തയ്യാറായില്ല. ഇതാണ് സംസ്ഥാനത്തെ സഹകരണമേഖല അഴിമതിയുടെ കൂത്തരങ്ങാവാൻ വഴിവെച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ബിജെപി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്നുവെന്ന് പറയുന്നത്. ഈ ജാള്യത മറച്ചുവെക്കാനാണ്. തന്റെ മന്ത്രിസഭയിലെ അംഗവും പാർലമെൻ്റ് അംഗവും കരുവന്നൂർ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിച്ചത്.
നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ സമയത്ത് നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ പണമാണ് കരുവന്നൂരിൽ ഉൾപ്പെടെ കുമിഞ്ഞുകൂടിയത്. ഉന്നത സിപിഎം നേതാക്കളുടെ പണമാണ് ഇടനിലക്കാരനായ സതീശൻ വട്ടിപലിശയ്‌ക്ക് കൊടുത്തത് – സുരേന്ദ്രൻ പറഞ്ഞു.
യുഡിഎഫ് – എൽഡിഎഫ് സഹകരണ അഴിമതിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ബിജെപി സഹകരണ മുന്നേറ്റം നടത്തും. മാവേലിക്കര ഉൾപ്പെടെ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ബാങ്കിലെ തട്ടിപ്പിനെതിരെ പ്രക്ഷോഭം നടത്തും. നവംബറിൽ സഹകരണ സംരക്ഷണ സമ്മേളനം നടത്തും. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് കൊള്ളയ്‌ക്ക് നേതൃത്വം കൊടുത്ത ആളാണ് സഹകരണമന്ത്രി വാസവൻ. സിപിഎമ്മുകാരുണ്ടാക്കിയ സ്വയംകൃത അനർത്ഥമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നത് – സുരേന്ദ്രൻ പറഞ്ഞു.