Crime
കോയമ്പത്തൂർ സ്‌ഫോടനം, രണ്ട് പ്രതികളെ തെളിവെടുപ്പിന് സംഭവ സ്ഥലത്തെത്തിച്ച് എൻഐഎ
കോയമ്പത്തൂർ ബോംബ് സ്‌ഫോടന കേസിൽ എൻ ഐ എ അറസ്‌റ്റ് ചെയ്‌ത 13 പ്രതികളിൽ രണ്ടുപേരെ കൂടുതൽ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 2022 ഒക്‌ടോബർ 23ന് ഉക്കടത്തിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലാണിത്.
ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങൾ ജമേഷ മുബീനെ സ്വാധീനിച്ചിട്ടുണ്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 12-ാം പ്രതി മുഹമ്മദ് ഇന്ദിര, 13-ാം പ്രതി മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം എൻഐഎ സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂരിലെ സ്ഫോടനം നടന്ന സ്ഥലത്തേക്ക് കൊണ്ടു വരുകയായിരുന്നു.
ആദ്യം പ്രതികളെ അവരുടെ വസതികളിലേക്ക് കൊണ്ടു വന്നു. തുടർന്ന് സംഭവത്തിന്റെ ആസൂത്രണത്തെയും നിർവഹണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അന്വേഷണ സംഘം പദ്ധതിയിട്ടിരിക്കുകയാണ്. കേസിന്റെ അന്വേഷണം തുടരുകയാണ്.
കാറിനുള്ളിൽ ആണികളും മാർബിളുകളും കൊണ്ട് പൊതിഞ്ഞ ഗ്യാസ് സിലിണ്ടർ അടങ്ങിയ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് സ്‌ഫോടനത്തിന് കാരണമായിരുന്നത്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയ ജമേഷ മുബീനാണ് സംഭവത്തിൽ ജീവൻ നഷ്‌ടപ്പെടുന്നത്. കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസത്തിൽ എൻഐഎ ഒരാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. നേരത്തെ ഈ വർഷം ഓഗസ്റ്റിലും, കഴിഞ്ഞ വർഷം ഡിസംബറിലും എൻഐഎ പ്രതികളെ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്ത് എത്തിക്കുകയുണ്ടായി.