Crime
പി.വി.അന്‍വറിനു തിരിച്ചടി, 15 ഏക്കര്‍ ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കും, ഭൂപരിധി നിയമം മറികടക്കാൻ അന്‍വര്‍ ക്രമക്കേട് കാട്ടി
കോഴിക്കോട് . ഭൂപരിധി നിയമം മറികടക്കാനായി നിലമ്പൂർ പി.വി.അന്‍വര്‍ എംഎല്‍എ ക്രമക്കേട് കാട്ടിയെന്ന് ലാന്‍ഡ് ബോര്‍ഡിന്റെ ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്. പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കലുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി വ്യാജ രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തി. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. കക്ഷികള്‍ക്ക് ആക്ഷേപം അറിയിക്കാന്‍ ഏഴു ദിവസം ആണ് ലാൻഡ് ബോർഡ് സമയം അനുവദിച്ചിട്ടുള്ളത്.
പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അൻവർ ഹൈക്കോടതിയിൽ സമർപ്പിച്ച ചില രേഖകളും പ്രശ്നമാവും. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ ഇതിനിടെ കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയിട്ടുള്ളത്.
ഈ വിഷയത്തിൽ അൻവർ നടത്തിയ വിശദീകരങ്ങൾ പലതും രക്ഷപെടാൻ വേണ്ടി മാത്രമുള്ളതായിരുന്നു എന്നാണ് ലാൻഡ് ബോർഡിൻറെ റിപ്പോർട്ട് ചെളിയിക്കുന്നത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ പരാതിക്കാരൻ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തുന്നത്. പി.വി. അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ് നൽകിയിരിക്കുന്നത്.