Latest News
അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ യോഗി ഡൽഹിക്ക്
അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്‍ഘാടത്തിന് ഔദ്യോഗികമായി ക്ഷണിക്കുന്നതിനായി മോദിയെ കാണാൻ യോഗി ഡൽഹിക്ക്. കൂടിക്കാഴ്ചക്ക് യുപി ഊർജ മന്ത്രി എകെ ശർമയും യോജിക്കൊപ്പം ഉണ്ടാവും. അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ മുഖ്യമന്ത്രി യോഗി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കാണുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അടുത്ത വർഷം ജനുവരിയിൽ രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ് നടത്താനിരിക്കുകയാണ്. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ഉണ്ടാകുമെന്ന് ട്രസ്റ്റ് അംഗങ്ങൾ നേരത്തെ അറിയിച്ചിരുന്നു. രാമക്ഷേത്ര നിർമ്മാണം നടക്കുന്ന അയോദ്ധ്യയിൽ എല്ലാ മാസവും യോഗി സന്ദർശനം നടത്തുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും രാമജന്മഭൂമി സമുച്ചയം സന്ദർശിച്ച യോഗി ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയുണ്ടായി.
ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്, അയോദ്ധ്യാ രാമജന്മഭൂമിയിലെ പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ലോകമെമ്പാടുമുള്ള രാമഭക്തർ കാത്തിരിക്കുന്ന ഈ മുഹൂർത്തത്തിൽ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മതനേതാക്കളെ കൂടാതെ 160 രാജ്യങ്ങളിലെ പ്രത്യേക അതിഥികൾക്കും ക്ഷണക്കത്തുക്കൾ അയക്കുന്നുണ്ട്. ഡൽഹി സ്റ്റഡി ഗ്രൂപ്പ് പ്രസിഡന്റും മുൻ എം എൽ എ യുമായ വിജയ് ജോളിയേയും പദ്ധതിയുടെ നടത്തിപ്പിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. പരിപാടിയുടെ നടത്തിപ്പ് വലിയ വെല്ലുവിളിയാണെന്നും, പങ്കാളികളായി വിഎച്ച്പി നേതാക്കൾ അടക്കമുള്ളവർ രംഗത്തുണ്ടെന്നും പ്രാൺ പ്രതിഷ്ഠാ മഹോത്സവ് മാനേജ്മെന്റ് സ്കീമിലെ അംഗങ്ങൾ പറഞ്ഞിട്ടുണ്ട്.