Crime
അട്ടപ്പാടി മധുവധക്കേസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ രാജിവച്ചു
പാലക്കാട് . അട്ടപ്പാടി മധുവധക്കേസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ രാജിവച്ചു. രാജി വിവരം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കെ.പി സതീശന്റെ നിയമനത്തിന് ചൊല്ലി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. കെ.പി സതീശനെ നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ ചീഫ് ജസ്റ്റിസിനു പരാതി നൽകിയിരുന്നു.
കെ.പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ ഏകപക്ഷീയമായാണ് നിയമിക്കുന്നതെന്നാണ് മധുവിന്റെ ‘അമ്മ ആരോപിച്ചിരുന്നത്. മറ്റൊരു അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ അപ്പീലുകളിന്മേലുള്ള വാദം വൈകിപ്പിക്കാനാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കുടുംബം ഉന്നയിക്കുന്നതെന്നായിരുന്നു പ്രതികൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുന്നത്.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് കേസ് ഫയലുകൾ കൈമാറുമെന്ന് കെ.പി സതീശൻ അറിയിച്ചു. വാളയാർ കേസിൽ പ്രോസിക്യൂഷൻ മുന്നോട്ടു വച്ച നുണ പരിശോധനയെ പരാതിക്കാരി എതിർത്തുവെന്നും കെ.പി സതീശൻ രാജി വച്ച ശേഷം ആരോപിച്ചിട്ടുണ്ട്. വാളയാർ കേസിലെ സി.ബി.ഐ പ്രോസിക്യൂട്ടർ കൂടിയാണ് സതീശൻ.