Latest News
സ്വയംപര്യാപ്ത ഭാരതം കൈവരിക്കുക എന്നതാണ് പ്രഥമ ലക്‌ഷ്യം – പ്രധാന മന്ത്രി
ന്യൂദല്‍ഹി . 25 വര്‍ഷത്തെ അമൃത് കാലത്ത് ഈ കാലഘട്ടത്തിന്റെ ആവശ്യവും എല്ലാവരുടെയും കടമയുമായ സ്വയംപര്യാപ്ത ഭാരതം കൈവരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃത് കാലത്ത് ഇന്ത്യ കൂടുതല്‍ വലിയൊരു ക്യാന്‍വാസില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചെറിയ വിഷയങ്ങളില്‍ സമയം കളയാന്‍ രാജ്യത്തിന് കഴിയില്ല. നമുക്ക് വേണ്ടത് രാജ്യത്തിനുവേണ്ടിയുള്ള ഹൃദയം മാത്രമാണ്. ഈ ലക്ഷ്യത്തെ ഒരു പാര്‍ട്ടിയും തടസപ്പെടുത്തരുതെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോൾ, മുത്തലാഖ് നിയമത്തെ അനുസ്മരിച്ച് ഈ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെ നമ്മുടെ മുസ്ലീം സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നീതി ലഭിച്ചതായി പ്രധാന മന്ത്രി പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നീതി നല്‍കുന്ന നിയമങ്ങള്‍ നമ്മൾ പാസാക്കിയിട്ടുണ്ട്. പ്രത്യേക കഴിവുള്ള ആളുകള്‍ക്ക് ശോഭനമായ ഭാവി ഉറപ്പുനല്‍കുന്ന നിയമങ്ങള്‍ ഞങ്ങള്‍ ഐക്യത്തോടെ പാസാക്കി. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതും മോദി എടുത്തു പറഞ്ഞു. പാര്‍ലമെന്റ് പാസാക്കുന്ന ഓരോ നിയമത്തിലും എല്ലാ ചര്‍ച്ചകളിലും ഭാരതത്തിന്റെ അഭിലാഷം പ്രതിഫലിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് നമ്മുടെ കടമയാണെന്നും ഓരോ ഭാരതീയന്റെയും പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ എന്ത് പരിഷ്‌കാരങ്ങള്‍ നടത്തിയാലും ഭാരതത്തിന്റെ അഭിലാഷത്തിനായിരിക്കണം നമ്മുടെ മുന്‍ഗണനയെന്നും മോദി പറഞ്ഞു.