Latest News
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ-എല്‍ 1നെ പറ്റി അറിയുമ്പോൾ നിഗർ ഷാജിയെ പറ്റിയും അറിയണം
ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് ശേഷമാണ് രാജ്യത്തിൻറെ മറ്റൊരു അഭിമാനമായ സൂര്യപര്യവേക്ഷണത്തിനായുള്ള പേടകം വിജയകരമായി ഇന്ത്യയുടെ സ്വന്തം ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. ഇതിനായി രൂപകല്‍പന ചെയ്ത ആദിത്യ-എല്‍1 പേടകം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ശനിയാഴ്ചയാണ് വിക്ഷേപിക്കുന്നത്. ആദിത്യ-എല്‍1നെ പറ്റി പറയുമ്പോൾ നിഗർ ഷാജി എന്ന 59 കാരിയെ പറ്റി പറയേണ്ടിയിരിക്കുന്നു. അറിയേണ്ടിയിരിക്കുന്നു. പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടർ ആണ് നിഗർ ഷാജി.
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ നിന്നുള്ള ശാസ്ത്രജ്ഞയാണ് ആദിത്യ-എല്‍1 ന്റെ പ്രൊജക്റ്റ് ഡയറക്ടർ കൂടിയായ നിഗർ ഷാജി. കർഷകനായ ഷെയ്ഖ് മീരന്റെയും വീട്ടമ്മയായ സൈത്തൂൺ ബീവിയുടെയും മകൾ. തിരുനെൽവേലി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നിഗർ ഷാജി തുടർന്ന് റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
1987-ൽ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ചേർന്ന നിഗർ ഷാജി, ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദിത്യ-എൽ1 ന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് നിരവധി പ്രധാന സ്ഥാനങ്ങൾ അവർ വഹിച്ചിരുന്നു. ഐഎസ്ആർഒയിലെ സാറ്റലൈറ്റ് ടെലിമെട്രി സെന്ററിന്റെ മേധാവി, ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്‌സ്‌സാറ്റ് -2 എയുടെ (Resourcesat-2A) അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ, എന്നിവ ഇതിൽ ചിലത് മാത്രം..
നിഗർ ഷാജി ഇപ്പോൾ അമ്മയ്ക്കും മകൾക്കുമൊപ്പം ബെംഗളൂരുവിലാണ് താമസം. ഭർത്താവ് മിഡിൽ ഈസ്റ്റിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മകൻ നെതർലാൻഡിൽ ശാസ്ത്രജ്ഞൻ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തിന് തൊട്ട് പിറകെ, സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യമായ ആദിത്യ എല്‍-1 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിക്കുന്നത്.. സൂര്യനിലെ ലഗ്രാഞ്ച് പോയിന്റ് -1 അഥവാ എല്‍-1 മേഖലയിലാണ് പേടകം എത്തുക. 120 ദിവസത്തിനുള്ളില്‍ പേടകം ഈ മേഖലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷം വരെ ആയുസുള്ള പര്യവേക്ഷണ പേടകമാണിത്.
ആദിത്യ എല്‍-1 ന്റെ ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്ന ഘട്ടം ഞായറാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഘട്ടം സെപ്റ്റംബര്‍ അഞ്ചിനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ അഞ്ച് ഘട്ടങ്ങളിലായാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ 16 ദിവസമായിരിക്കും ആദിത്യ എല്‍-1 ഉണ്ടാകുക. ഭ്രമണപഥം ഉയര്‍ത്തുന്നത് പൂര്‍ത്തിയായ ശേഷം ഉപഗ്രഹം സൂര്യനടുത്തുള്ള എല്‍-1 ബിന്ദു ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. തുടർന്ന് ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ ആരംഭിക്കും. ഏകദേശം 110 ദിവസത്തിനു ശേഷം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ഇതിനുശേഷം എല്‍-1ന് സമീപമുള്ള ഹലോ ഓര്‍ബിറ്റിലേക്ക് ആദിത്യ എല്‍-1 എത്തിച്ചേരും. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രന്‍ജിയന്‍ 1 പോയിന്റ് (എല്‍-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാന്‍ സഹായിക്കുന്നതാണ്.