Entertainment
ജയിലറിൽ കൊടും ക്രൂരനായ വില്ലന്‍ വര്‍മ്മനായി മിന്നി തിളങ്ങി വിനായകൻ, പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കും Vinayakan
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു വരുന്നത്. മലയാളത്തിന്റെ പ്രിയതാരം വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രം ആരെയും അമ്പരപ്പിക്കുന്ന കൈയ്യടിയാണ് നേടിവരുന്നത്. നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഭാഷഭേദമില്ലാതെ ഗംഭീരം എന്ന് പറയുന്ന പ്രകടനമാണ് വിനായകന്‍ നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചർച്ചകൾ നടക്കുകയാണ്.
ജയിലറിലെ ക്രൂരമായ വില്ലന്‍ വര്‍മ്മനായി കണ്ണിലെ തീഷ്ണതയും കോമഡിയും അഭിനയവും കൊണ്ട് വിനായകൻ പിടിച്ചു പറ്റുന്നത് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയിൽ ഒട്ടാകെയുള്ള സിനിമാസ്വാദകരുടെ പ്രശംസ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ വിനായകനെ പ്രശംസിച്ച് ഒട്ടേറെ കുറിപ്പുകൾ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം വിനായകന്‍റെ പഴയ ഒരു അഭിമുഖത്തിന്റെ ക്ലിപ്പും പ്രചരിക്കുന്നുണ്ട്.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ ശേഷമുള്ളതാണ് ഈ അഭിമുഖം. തന്റെ സ്വത്വം സംബന്ധിച്ച് അഭിമുഖത്തില്‍ വിനായകന്‍ പ്രതികരിക്കുന്നുണ്ട്. ‘ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്’ എന്നാണ് വിനായകന്‍ പറഞ്ഞിരിക്കുന്നത്. ജയിലര്‍ ചിത്രത്തിലും ഈ ‘കിരീടം വയ്ക്കുന്നത്’ ഒരു രംഗത്ത് വരുന്നത്. വിനായകന്‍റെ ഈ അഭിമുഖത്തിലെ വാക്കുകളും ചേര്‍ത്ത് പലരും ഇതിനെയും വിശേഷിപ്പിക്കുന്നു.
ജയിലർ റിലീസ് ചെയ്ത് ഒരുവാരത്തോട് അടുക്കുമ്പോൾ തന്നെ വിനായകനിലെ നടനെ പുകഴ്ത്തുന്നമലയാളികളും തമിഴ് മക്കളും. ‘നായകൻ തിളങ്ങണമെങ്കിൽ വില്ലൻ അതിശക്തനായിരിക്കണം. അതാണ് വർമൻ. മനസിലായോ സാറേ’, എന്നാണ് ചില സോഷ്യല്‍ മീഡിയ കമന്‍റുകള്‍ വന്നിരിക്കുന്നത്. തമിഴ് ചാനലില്‍ വിനായകനെ പുകഴ്ത്തുന്ന ഒരു സ്പെഷ്യല്‍ റിപ്പോര്‍ട്ടും വന്നു കഴിഞ്ഞു.