Latest News
വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കെന്ന് വി.ഡി.സതീശൻ
വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കും. സ്കോട്‌ലൻഡ് യാഡിലെ പൊലീസിനെ വെല്ലുന്ന പൊലീസായിരുന്നു കേരളത്തിലേത്. അതിപ്പോൾ പാർട്ടി നേതാക്കൻമാർക്ക് ദാസ്യവേല ചെയ്യുന്ന തരത്തിലേക്ക് മാറി പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങൾ സതീശൻ ചോദിച്ചിരിക്കുകയാണ്. വി.ഡി.സതീശന്റെ ചോദ്യങ്ങൾ ഇവയാണ്. 1. വീണാ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ട്? 2. റോഡ് ക്യാമറ ഇടപാടിൽ കേസെടുക്കാത്തത് എന്തുകൊണ്ട്? 3.കെ–ഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല? 4. കോവിഡ് കാലത്തെ വഴിവിട്ട മെഡിക്കൽ ഉപകരണ ഇടപാടിൽ എന്തുകൊണ്ട് അന്വേഷണമില്ല? 5. ലൈഫ് മിഷനിൽ വിജിലൻസ് കേസ് പാതിവഴിയിൽ തങ്ങിയത് എന്തുകൊണ്ട്? 6. സിപിഎം നേതാക്കൾക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്തുകൊണ്ട്? 7. ഓണക്കാലത്ത് കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതും മാർക്കറ്റിൽ ഇടപെടാത്തതും എന്തുകൊണ്ട്?
(വാൽ കഷ്ണം: കമ്പനി സർവീസ് എന്ന് പറഞ്ഞു പണം കൈപ്പറ്റിയത് കള്ളപ്പണം വെളിപ്പിക്കുന്നതിനായിരുന്നു എന്നാണ് വി ഡി സതീശൻ പറയുന്നത്)