Latest News

കാനഡ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ട്രൂഡോ

Published

on

ഒട്ടാവ . നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ തിരിച്ചടി നൽകിയതോടെ വിഷയത്തിൽ ന്യായീകരണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്. സിഖ് ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച്, കാനഡ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഇന്ത്യയെ പ്രകോപിപ്പിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തിന്റെ ഗൗരവം മനസിലാക്കാൻ മാത്രമായിരുന്നു ശ്രമമെന്നാണ് ട്രൂഡോയുടെ പ്രതികരണം. ‘ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ അതാണ് ചെയ്യുന്നത്, പ്രകോപിപ്പിക്കാനോ പ്രശ്‌നം രൂക്ഷമാക്കാനോ ഞങ്ങള്‍ ശ്രമിക്കുന്നില്ല’ ട്രൂഡോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ രാജ്യത്തിന് അകത്തുനിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രശ്‌നം നിസാരവത്ക്കരിക്കാൻ വേണ്ടി ഉള്ള ട്രൂഡോയുടെ ശ്രമം ഉണ്ടായിരിക്കുന്നത്.

ട്രൂഡോ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ‘കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഇന്ത്യ ഗവണ്‍മെന്റിന്റെ ഏജന്റുമാരും കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുന്നു’ ട്രൂഡോ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന ജസ്റ്റിൻ ട്രൂഡോയുടെ പാർലമെന്റിലെ പരാമർശമാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വരുകയായിരുന്നു. ട്രൂഡോയുടെ പരാമർശം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയായിരുന്നു ട്രൂഡോ പ്രകോപനം തുടങ്ങുന്നത്. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതായി കനേഡിയൻ വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിക്കുകയും ഉണ്ടായി. അതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഉണ്ടായത്. കനേഡയിൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും അഞ്ച് ദിവസത്തിനുള്ളിൽ നാടുവിടണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

ഇതിന് പിറകെയാണ് വിഷയം തണുപ്പിക്കാനുള്ള ശ്രമവുമായി ട്രൂഡോ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ് ട്രൂഡോ ഇന്ത്യ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കാനഡയുടെ ജനസംഖ്യയിൽ മൂന്ന് ശതമാനത്തോളം സിഖ് മതസ്ഥരുണ്ട്. തിരഞ്ഞെടുപ്പിൽ ഇവരുടെ വോട്ടുകൾ നിർണായകമാണ്. ഖലിസ്ഥാൻ വാദികൾക്ക് ചില മേഖലകളിലെ സിഖ് വിഭാഗക്കാർക്കിടയിൽ കാര്യമായ സ്വാധീനമുണ്ട്. ഇത് മുന്നിൽ കണ്ടാണ് ട്രൂഡോയുടെ നീക്കമെന്നാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version