Latest News
VSSC പരീക്ഷാ തട്ടിപ്പിന് ഏഴ് ലക്ഷം പ്രതിഫലം, അറസ്റ്റിലായവർ പതിവ് പരീക്ഷ തട്ടിപ്പുകാർ
തിരുവനന്തപുരം . ഹരിയാന കേന്ദ്രീകരിച്ച് ആൾമാറാട്ടം നടത്തി വി.എസ്.എസ്.സി പരീക്ഷത്തട്ടിപ്പ് നടത്തുന്ന സംഘം പ്രതിഫലമായി വാങ്ങി വന്നത് 7 ലക്ഷം രൂപയായിരുന്നെന്നു പോലീസ്. വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടിലെ മുഖ്യ സൂത്രധാരൻ ഉൾപ്പടെയുള്ള മൂന്ന് പേരെ ഹരിയാനയിൽ നിന്ന് അറസ്റ് ചെയ്ത് നാട്ടിൽ എത്തിച്ചു. 2018 മുതൽ ഹരിയാനയിൽ പല പരീക്ഷകളിൽ ആൾമാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്താനെത്തിയത്.
വി.എസ്.എസ്. സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിച്ച് ഇവർ പരീക്ഷ എഴുതുന്നതിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം. കേരള പൊലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളുകൾ അഴിക്കുന്നത്. മുഖ്യസൂത്രധാരൻ ദീപക് ഷിയോകന്ദ് അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചിരിക്കുകയാണ്. ഹരിയാനയിലെ ഒരു ഗ്രാമത്തലവന്റെ സഹോദരനാണ് ദീപക്.
ജിണ്ട് ജില്ലയിലെ വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചു വന്നിരുന്നത്. പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിച്ചവർക്ക് പ്രതിഫലം മുൻകൂറായി നൽകിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അമിത് ആണ് ഋഷിപാലിനു വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയത്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരന്‍ ദീപകിന്റെ സഹായി ലഖ്‌വിന്ദർ ആണ് അറസ്റ്റിലായ മൂന്നാമൻ. സുനിൽ എന്നയാളുടെ പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാൻ, സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായിരുന്നത്.