Latest News
ലോകത്ത് ആദ്യമായി എഥനോളിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാനൊരുങ്ങി മോദി സർക്കാർ
ന്യൂഡൽഹി . ലോകത്ത് ആദ്യമായി എഥനോളിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാനൊരുങ്ങി മോദി സർക്കാർ. എഥനോളിൽ ഓടുന്ന ടൊയോട്ടയുടെ ഇന്നോവ കാറാണ് കേന്ദ്ര സർക്കാർ വിപണിയിലിറക്കുക. ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ആദ്യ വാഹനം ഓഗസ്റ്റ് 29-ന് നിതിൻ ഗഡ്കരി പുറത്തിറക്കും. ഇല്ക്ട്രിക് ഫ്‌ളക്‌സ് ഫ്യൂവൽ ടൊയോട്ട ഇന്നോവ എംപിവി കാർ ഉടൻ പുറത്തിറക്കുമെന്ന് ഈ മാസമാദ്യം നടന്ന സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സമ്മേളനത്തിനിടെ അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ടൊയോട്ടയുടെ ഇന്നോവ കാർ പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന തായിരിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ്-VI ഇലക്ട്രിഫൈഡ് ഫ്‌ളക്‌സ് ഫ്യൂവൽ വാഹനമായിരിക്കും ഇന്നോവയുടെ എഥനോൾ ഫ്യൂവൽ പതിപ്പ് എന്നാണ് ടൊയോട്ട കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഹൈഡ്രജൻ ജനറേറ്റഡ് ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന ടൊയോട്ട മിറായ് ഇവി പതിപ്പ് പുറത്തിറക്കിയിരുന്നു. പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് കാർ നിർമാതാക്കളോട് ഗഡ്കരി പറയുന്നത്. അവയിലുടെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാനാകുമെന്നതിനാലാണിത്.
ഇ-10 ൽ നിന്നും ഇ-100 കാറുകൾ വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ മാറിയിരിക്കുന്ന. ജൈവ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ പെട്രോളിയം ഇറക്കുമതിയുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കാൻ കഴിയും. അതിലൂടെ ഇന്ധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ സാധിക്കുമെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞിരിക്കുന്നത്.
മഹീന്ദ്രയും ടാറ്റയും ഉൾപ്പെടെയുള്ള ഓട്ടോ ഭീമന്മാർ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കാർബൺ പുറന്തള്ളാത്ത വാഹനങ്ങൾ നിർമിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. പെട്രോളിന്റെ നിലവിലെ ഇറക്കുമതിച്ചെലവ് 16 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്തിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, മാരുതി സുസുക്കി ഇൻവിക്ടോ, ഹോണ്ട സിറ്റി ഹൈബ്രിഡ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുൾപ്പെടെയുള്ള ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു.