Latest News
ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷവിധിക്ക് ഹൈക്കോടതി നൽകിയ സ്റ്റേ റദ്ദാക്കി
ന്യൂദല്‍ഹി . വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയിൽ വന്‍തിരിച്ചടി. ശിക്ഷവിധിക്ക് ഹൈക്കോടതി നൽകിയ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. ശിക്ഷവിധി സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ആറാഴ്ചയ്‌ക്കകം പുനഃപരിശോധിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
എംപി പി.പി മുഹമ്മദ് ഫൈസലിന്റെ വിഷയത്തിൽ ഹൈക്കോടതി കേസ് പരിഗണിച്ച രീതിയെ പോലും സുപ്രീംകോടതി വിമര്‍ശിക്കുകയുണ്ടായി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും ഇതിന് പണച്ചിലവുണ്ടാകുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം പോലും തെറ്റാണെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
അതേസമയം ഹൈക്കോടതിയില്‍ നിന്നും അന്തിമ വിധി വരുന്നത് വരെ മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാം. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്നത്. ഫൈസലിന് പത്ത് വര്‍ഷത്തെ തടവുശിക്ഷയും സെഷന്‍സ് കോടതി വിധിക്കുകയുണ്ടായി. ഫൈസല്‍ എം.പി ആണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. സ്റ്റേ ഉത്തരവ് വഴിയാണ് ഇപ്പോൾ ഫൈസലിന് എം.പി സ്ഥാനം നിലനിര്‍ത്താനാവുന്നത്.