Entertainment
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റി വെക്കില്ല, ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി
നടി ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ആവശ്യം കോടതി തള്ളി. കേസിൽ അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റില്ല. അന്വേഷണം വേണമെന്നതില്‍ മറ്റാര്‍ക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സര്‍ക്കാർ വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറയുകയുണ്ടായി.
ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത കോടതിയിൽ ചോദിച്ചു. ഇതിനിടെ കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യുറിയെ നിയോഗിച്ചിരിക്കുകയാണ്. അഡ്വ രഞ്ജിത്ത് മാരാർ ആണ് അമികസ് ക്യൂറി.