Entertainment
കൃത്യമായൊരു അവസരം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞു, ജയസൂര്യ
തിരുവനന്തപുരം . നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ നടൻ ജയസൂര്യയുടെ പരാമർശത്തിനെതിരെ കൃഷി മന്ത്രി ഉൾപ്പടെ വിമർശനങ്ങളുമായി രംഗത്ത്.
സംഭവത്തിൽ ‘തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി’ നടന്‍ ജയസൂര്യ പറയുന്നു. കൃഷിക്കാരുടെ പ്രശ്നങ്ങൾ പലനാളുകളായി കേൾക്കുന്നുവെന്നും അത് ഉന്നയിക്കാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞുവെന്നും താരം പ്രതികരിച്ചു. അല്ലാതെ സർക്കാരിനെയോ മന്ത്രിയെയോ കുറ്റപ്പെടുത്തിയതല്ലെന്നും ജയസൂര്യ പറയുകയുണ്ടായി. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരം വിശദീകരണം നൽകിയിട്ടുള്ളത്.
സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞിരുന്നു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും അവർക്ക് വേണ്ടിയാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ കളമശേരി കാർഷികോത്സവത്തിൽ സംസാരിക്കവേ പറഞ്ഞു. ഇതിനു പിന്നാലെ താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.