Crime
ഷിയാസ് കരീം കേരളത്തിൽ എത്തിയാലുടൻ അറസ്റ്റിലാവും
കാസർകോട് . പീഡന കേസിൽ പോലീസ് വിവിധ വകുപ്പുകളിൽ കേസ് എടുത്തിട്ടുള്ള ടെലിവിഷൻ താരം ഷിയാസ് കരിമിനെ കേരളത്തിൽ എത്തിയാലുടൻ പോലീസ് അറസ്റ്റ് ചെയ്യും. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്‌ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം ആണ് ഷിയാസ് കരിമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിക്കാരിയെ പോലീസ് ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു, തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുവതിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി രംഗത്തെത്തിയ പീഡനക്കേസ് പ്രതി ടെലിവിഷൻ താരം ഷിയാസ് കരിം മാധ്യമങ്ങളെ മുഴുവൻ അടച്ചാക്ഷേപിക്കും വിധം ഉള്ള പ്രതികരണം ആണ് നടത്തിയിരിക്കുന്നത്.
മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപ പരാമർശങ്ങളും വ്ലോഗർ നടത്തിയിട്ടുണ്ട്. വീഡിയോയിലൂടെ ഇയാൾ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നെന്നാണ് ആരോപിച്ചത്. താന്‍ ജയിലിലല്ല ദുബായിലാണെന്നും, ‘ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’ എന്നാണ് ഷിയാസ് ഭീക്ഷണി മുഴക്കിയിരിക്കുന്നത്.
എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയെയാണ് ഷിയാസ് പീഡിപ്പിച്ചതായി പരാതി ഉണ്ടായിരിക്കുന്നത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ കൊണ്ട് പോയി യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. യുവതിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയെ ഇയാൾ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി പറഞ്ഞിട്ടുണ്ട്.