Latest News
ഷാജൻ സ്കറിയയുടെ അറസ്റ്റ്, കോടതി ഉത്തരവിനെ പോലീസ് പരിഹസിച്ചു
മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റെന്ന് കോടതി. സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി, ഷാജൻ സ്കറിയയെ ചോദ്യം ചെയ്ത് ശനിയാഴ്ച തന്നെ ജാമ്യത്തിൽ വിട്ടയക്കാനും നിർദ്ദേശിക്കുകയായിരുന്നു. അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റമല്ല ഇത്.
ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയാണ് ഷാജൻ സ്കറിയയോട് നിലമ്പൂരിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. മാത്രമല്ല ജില്ലാ കോടതിയുടെ പരിഗണനയിലാണ് മുൻകൂർ ജാമ്യ ഹർജി. കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.
വ്യാജരേഖ കേസിലാണ് ഷാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷനില്‍ ഹാജരായ സമയത്താണ് ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പോലീസ് എത്തി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് ഷാജനെ കൊണ്ടുപോവുകയാണ് ഉണ്ടായത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലായിരുന്നു അറസ്റ്റ്. സംഭവം കോടതിയെ പ്രകോപിപ്പിച്ചു. മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തിൽ റജിസ്ട്രാർ ഓഫ് കമ്പനീസ് പരാതി പോലും നൽകിയിട്ടില്ല. മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ തിടുക്കം കാട്ടിയെന്നും എറണാകുളം അഡിഷണൽ സെഷൻസ് ജഡ്ജ് പികെ മോഹൻദാസ് പറഞ്ഞു.