Crime
എസ്എഫ്ഐ ജില്ലാ സെക്രട്ടറി 5 തവണ വോട്ട് ചെയ്‌തെന്ന്, ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട . പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന ആക്ഷേപം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പ്രചരിക്കുന്നതിനിടയിലും, ആരോപണം എസ്എഫ്‌ഐ നിഷേധിച്ചിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയിലെ 22 വാർഡുകളിലുള്ള ബാങ്ക് അംഗങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം. എന്നാൽ നഗരസഭാ പരിധിക്കു പുറത്തുള്ള സിപിഎം അനുകൂലികളായ പലരും തെരഞ്ഞെടുപ്പിൽ പലതവണ കള്ളവോട്ടു ചെയ്തതായിട്ടാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തിരുവല്ല സ്വദേശിയായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാള്‍ അഞ്ചു തവണ കള്ളവോട്ട് ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്. ഇത്തരത്തില്‍ നഗരസഭാ പരിധിക്ക് പുറത്തുള്ള നിരവധി സിപിഎം അനുഭാവികളും എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായാണ് ആരോപണം ഉണ്ടായിരിക്കുന്നത്.
സിപിഎം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാട്, എസ്എഫ്‌ഐ കൊടുമൺ ഏരിയ പ്രസിഡന്റ് കിരൺ, ഡിവൈഎഫ്‌ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം ജോയേഷ് പോത്തൻ അടക്കമുള്ളവരും ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന തിരുവല്ല ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, അടൂർ ഏറത്ത് സർവീസ് സഹകരണ ബാങ്ക്, അടൂർ അർബൻ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളെല്ലാം എൽഡിഎഫ് സമാനരീതിയിലാണ് ഭരണം പിടിച്ചതെന്നും കോൺഗ്രസ് ആരോപിക്കുന്നു.