Latest News
സഞ്ജയ് ഗാന്ധിയുടെ ഗുണ്ടകൾ വീട്ടിലെത്തി അച്ഛനെ ഗുണ്ടാ സ്റ്റൈലിൽ ഭീഷണിപ്പെടുത്തി,അനിതാ പ്രതാപ്
വർഷങ്ങൾക്ക് ശേഷം ഇന്ദിരാ ഗാന്ധിയുടെ മകനും മുൻ കോൺഗ്രസ് എം.പിയുമായിരുന്ന സഞ്ജയ് ഗാന്ധിയുടെ ഗുണ്ടാ സ്റ്റൈൽ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുതിർന്ന മാദ്ധ്യമപ്രവർത്തക അനിതാ പ്രതാപ് രംഗത്ത്. തന്റെ അച്ഛന് 1975 കാലഘട്ടത്തിൽ സഞ്ജയ് ഗാന്ധിയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അനിത. സഫാരി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അനിതയുടെ വെളിപ്പെടുത്തൽ.
അനിത പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ‘എന്റെ അച്ഛൻ ടാറ്റ സ്റ്റീൽ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. തുടക്കം മുതൽ അവസാനം വരെ ഒറ്റ കമ്പനിയിൽ മാത്രമേ അദ്ദേഹം ജോലി ചെയ്തിട്ടുള്ളൂ. ഇത്രയും നല്ലൊരു കമ്പനി ഞാൻ കണ്ടിട്ടില്ല. എല്ലാ സ്ഥലത്തും നല്ല ഒന്നാന്തരം സൗകര്യങ്ങളാണ് ജീവനക്കാർക്ക് കമ്പനി കൊടുക്കുന്നത്. ടാറ്റയിൽ കയറിയാൽ എംപ്ളോയിസ് പിന്നെ മറ്റെങ്ങും പോകത്തില്ല. അതുപോലെ സ്നേഹത്തോടെയാണ് അവർ എംപ്ലോയിസിനെ ട്രീറ്റ് ചെയ്യുന്നത്.
അക്കാലത്തും ടാറ്റ സ്‌റ്റീൽ കേമപ്പെട്ട കമ്പനിയായിരുന്നു. സ്റ്റീലിന് ഭയങ്കര ക്ഷാമമുള്ള സമയമായിരുന്നു അന്ന്. പലതും ബ്ളാക്കിലാണ് വിൽക്കുന്നത്. സ്‌റ്റീൽ കിട്ടണമെങ്കിൽ ഫാദറിന്റെ സിഗ്നേച്ചർ ആവശ്യമായിരുന്നു. സ്‌റ്റീലിന്റെ കുറിച്ചുള്ള തീരുമാനം എടുക്കുന്നതിന് സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ഹെഡ് ഫാദർ ആയിരുന്നു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സ്റ്റീൽ സാംഗ്ഷൻ ചെയ്യാറില്ല.
ഒരുദിവസം സഞ്ജയ് ഗാന്ധി ഓഫീസിലെത്തി അച്ഛനെ കണ്ടു. ഇത്ര ടൺ സ്‌റ്റീൽ വേണമെന്നായിരുന്നു ആവശ്യം. തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. പിറ്റേദിവസം മുതൽ വിരട്ടാൻ തുടങ്ങി. ഗുണ്ടകൾ വീട്ടിലെത്തിയായിരുന്നു ഭീഷണി. നിങ്ങളുടെ കൊച്ചിന്റെ തല പാഴ്‌സലിൽ വരുമെന്നായിരുന്നു അച്ഛനോട് അവർ പറഞ്ഞത്. മാനേജ്മെന്റ് കൂടെ നിന്നത് ധൈര്യം പകർന്നു. പിന്നീട് എമർജൻസി തുടങ്ങിയതോടെ കൂടുതൽ അപകടമാകുമെന്ന് കരുതി കൊൽക്കത്തയിലേക്ക് മടങ്ങി വരികയായിരുന്നു’ അനിത പറഞ്ഞിരിക്കുന്നു.