Culture
ഇരുമുടി കെട്ടുകെട്ടി കറുപ്പുടുത്ത് റവറന്റ് ഫാദര്‍ ഡോ. മനോജ് ശബരിമല ദര്‍ശനത്തിന്
തിരുവനന്തപുരം . മറ്റുള്ള മതങ്ങളെ അറിയാന്‍ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു, ഇരുമുടി കെട്ടുകെട്ടി കറുപ്പുടുത്ത് ശബരിമല ദര്‍ശനത്തിന് പോകുന്ന റവറന്റ് ഫാദര്‍ ഡോ. മനോജ് സാമൂഹ്യ മാധ്യങ്ങളിൽ ചർച്ചയാവുകയാണ്. തത്ത്വമസി എന്നത് ലോകം മുഴുവന്‍ ഉള്‍കൊള്ളേണ്ട സത്യം, അതിൽ ഞാന്‍ ആസ്വദിക്കുന്ന ആത്മീയതയുണ്ട്. മതത്തിന് അതീതമായി, അത് ദൈവത്തെ അറിയാനും ആസ്വദിക്കാനും കഴിയുമെന്നാണ് റവറന്റ് ഫാദര്‍ ഡോ. മനോജ് പറഞ്ഞിരുന്നത്.
ക്രിസ്തീയ പുരോഹിതന്‍ ആയി നിന്നു കൊണ്ട് മറ്റുള്ള മതത്തെ ഉള്‍കൊള്ളാനും പഠിക്കാനും ശ്രമിക്കുകയാണ് റവറന്റ് ഫാദര്‍ ഡോ. മനോജ്. തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായായ ഫാ. മനോജ്, തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നും മലയണിഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച് ആഗ്ലിക്കന്‍ പുരോഹിതനായ ഫാദര്‍. മനോജ് നാല്‍പതിയൊന്ന് ദിവസത്തെ കഠിന വ്രതം എടുത്ത് 20ന്ശബരീശനെ കാണാനെത്തുകയാണ്.
ഇക്കാര്യത്തിൽ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന ചിന്ത ഫാദര്‍. മനോജിനില്ല. അയപ്പദര്‍ശനം തന്റെ പ്രൊഫഷണല്‍ ജീവിതത്തിനും ആത്മീയജീവിതത്തിനും ഗുണകരമാവുമെന്നദ്ദേഹം വിശ്വസിക്കുകയാണ്. ദൈവത്തെ മതത്തിന്റെ വേലിക്കെട്ടില്‍ തളയ്‌ക്കാനാവില്ല. ഇത് എല്ലാവരും തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ലോകത്തുള്ളു. മനുഷ്യനന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നതെന്നും ഫാദര്‍. മനോജ് പറയുന്നു. 27 വര്‍ഷമായി സോഫ്ട്‌വെയര്‍ എന്‍ജിയറായി ജോലിനോക്കി വരുന്ന ഫാദര്‍ ബംഗളുരുവിലാണ് സ്ഥിര താമസം. നിലവില്‍ ഒരു പള്ളിയുടെയും ചുമതല വഹിക്കുന്നില്ല. ജോളി ജോസഫാണ് ഭാര്യ. മകളായ ആന്‍ ഐറിന്‍ ജോസ്‌ലെറ്റ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.