Latest News
പൊതുപരിപാടിൽ മുഖ്യന്റെ കോപം ആളി കത്തി, പിണറായി വിജയൻ വേദിയിൽ നിന്നിറങ്ങിപ്പോയി
കാസർഗോഡ് . പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ അനൗൺസ്മെന്റ് നടന്നതിൽ ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്നിറങ്ങിപ്പോയി. കാസർഗോഡ് നടന്ന പരിപാടിക്കിടയിലാണ് മുഖ്യന്റെ കോപം ആളി കത്തുന്നത്. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് കേട്ടപ്പോൾ, ആദ്യം ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞു പിണറായി വിജയൻ വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോവുകയായിരുന്നു. കാസർഗോഡ് ബേഡഡുക്ക കുണ്ടംകുഴിയിൽ സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങു നടക്കുമ്പോഴാണിത്.
പ്രസംഗത്തിനിടെ കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യന്റെ പ്രസംഗം അവസാനിച്ചെന്ന് കരുതി കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് വരുകയായിരുന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയാണ് ഉണ്ടായത്.
ബേഡഡുക്ക സിപിഎമ്മിന്റെ കാസർകോട് ജില്ലയിലെ ശക്തികേന്ദ്രങ്ങളിൽ ഒന്നായാണ് കരുതുന്നത്. ഇവിടെയാണ് പാർട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട നിർമാണ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തുന്നത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവർ വേദിയിൽ അപ്പോൾ ഉണ്ടായിരുന്നു.
അതേസമയം, സംഭവത്തിൽ ‘മുഖ്യമന്ത്രി പിണങ്ങിപ്പോയി’ എന്നാണ് ചില മാധ്യമങ്ങൾ വാർത്ത കൊടുത്തത്. ‘ഒരാൾ ശരിയല്ലാത്തത് ചെയ്താൽ അത് പറയുക എന്നത് എന്റെ ബാധ്യതയാണ്. മാധ്യമങ്ങളിങ്ങനെ വാർത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല. വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാൽ ജനങ്ങൾക്കിടയിൽ അത്തരമൊരു ചിത്രമുണ്ടാക്കാൻ കഴിയില്ലെന്നും’ മുഖ്യമന്ത്രി പ്രതികരിച്ചു.