Crime
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്ക്? ഇന്ത്യ – കാനഡ ബന്ധം തകര്‍ക്കാൻ ശ്രമിച്ചത് പാകിസ്ഥാന്‍
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വൃത്തങ്ങള്‍. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയോഗിച്ചിട്ടുണ്ടെന്നും, ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നതെന്നും ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
രണ്ട് വര്‍ഷമായി കാനഡയിലെത്തിയ ഗുണ്ടാസംഘങ്ങളുമായി നിജ്ജാര്‍ പൂര്‍ണമായി സഹകരിക്കണമെന്നായിരുന്നു ഐഎസ്ഐയുടെ സമ്മർദ്ദം. എന്നാൽ പഴയ ഖാലിസ്ഥാനി നേതാക്കളോടായിരുന്നു നിജ്ജാറിന് ചായ്വ്. തങ്ങളുടെ ആവശ്യം നിജ്ജാര്‍ സമ്മതിക്കുന്നില്ലെന്ന് ഐഎസ്‌ഐ തിരിച്ചറിഞ്ഞതോടെ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം ഇന്ന് അയാൾക്ക് പകരക്കാരനെ തിരയുകയാണ് ഐഎസ്ഐ. കാനഡയിലെ ഇന്ത്യാ വിരുദ്ധ ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഒരു വലിയ സമ്മേളനവും ഐഎസ്ഐ നടത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
2022 ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ചാണ് നിജ്ജാറിനു നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുന്നത്. അടുത്തിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യന്‍ ഏജന്റുമാരെ കുറ്റപ്പെടുത്തിയ സംഭാവത്തോടെയാണ് ഇന്ത്യയും കാനഡയും നയതന്ത്ര സംഘര്‍ഷത്തിലേക്ക് കടക്കുന്നത്. ആരോപണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞു ഇന്ത്യ നിഷേധിക്കുകയായിരുന്നു.