Latest News
സ്പീക്കർ ഷംസീറിനെതിരെ മിത്ത് വിവാദത്തില്‍ നടപടി സ്വീകരിച്ചില്ല, സുപ്രീംകോടതിയിൽ ഹർജി
കേരള സ്പീക്കർ ഷംസീറിനെതിരായ മിത്ത് വിവാദത്തില്‍ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. സനാതന ധർമ്മത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിനെതിരെ നടപടി സ്വീകരിക്കാത്തതിൽ തമിഴ്നാട് പോലീസിനെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെട്ടുണ്ട്. പികെഡി നമ്പ്യാരാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
കുന്നത്തുനാട് ജിഎച്ച്എസ്എസിൽ ജൂലൈ 21ന് നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഷംസീര്‍ പറഞ്ഞിരുന്നത്. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറയുകയുണ്ടായി. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും കേരള സ്പീക്കർ ഷംസീർ പറഞ്ഞിരുന്നു.