Crime
19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കൂടി എന്‍ഐഎ കണ്ടുകെട്ടും
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം തകരാറിലായതിനിടെ ഖാലിസ്ഥാന്‍ തീവ്ര വാദികൾക്കെതിരെ കടുത്ത നടപടികളുമായി എന്‍ഐഎ. വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടന്‍, യുഎസ്, കാനഡ, യുഎഇ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഭീകരരുടെ പട്ടിക എന്‍ഐഎ തയ്യാറാക്കി നടപടികളുമായി മുന്നോട്ടു പോവുകയാണ്.
യുഎപിഎ നിയമത്തിന്റെ സെക്ഷന്‍ 33 (5) പ്രകാരമാണ് എൻ ഐ എ യുടെ നടപടി.ശനിയാഴ്ച, യുഎസ് ആസ്ഥാനമായ ഖാലിസ്ഥാന്‍ ഭീകരനും സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) മേധാവിയുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.
എന്‍ഐഎയുടെ പട്ടികയിലെ 19 ഖാലിസ്ഥാനി ഭീകരര്‍ ഇവരാണ്: പരംജീത് സിംഗ് പമ്മ, യുണൈറ്റഡ് കിംഗ്ഡം (യുകെ), വാധ്വ സിംഗ് (ബബ്ബര്‍ ചാച്ച), പാകിസ്ഥാന്‍, കുല്‍വന്ത് സിംഗ് മുതാഡ, യുകെ, ജെഎസ് ധലിവാള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സുഖ്പാല്‍ സിംഗ്, യുകെ, ഹര്‍പ്രീത് സിംഗ് (റാണാ സിംഗ്), യുഎസ്, സരബ്ജീത് സിംഗ് ബേനൂര്‍, യുകെ, കുല്‍വന്ത് സിംഗ് (കാന്ത), യുകെ, ഹര്‍ജപ് സിംഗ് (ജപ്പി സിംഗ്), യുഎസ്, രഞ്ജിത് സിംഗ് നീത, പാകിസ്ഥാന്‍, ഗുര്‍മീത് സിംഗ് (ബഗ്ഗ ബാബ),ഗുര്‍പ്രീത് സിംഗ് (ബാഗി), യുകെ, ദുബായ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തി വരുന്ന ജസ്മീത് സിംഗ് ഹക്കീംസാദ, ഗുര്‍ജന്ത് സിംഗ് ധില്ലണ്‍, ഓസ്ട്രേലിയ, ലഖ്ബീര്‍ സിംഗ് റോഡ്, കാനഡ, അമര്‍ദീപ് സിംഗ് പുരേവാള്‍, യുഎസ്, ജതീന്ദര്‍ സിംഗ് ഗ്രെവാള്‍, കാനഡ, ദുപീന്ദര്‍ സിംഗ്, യുകെ, എസ് ഹിമ്മത് സിംഗ്, യുഎസ്
നേരത്തെ, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെക്കുറിച്ചുള്ള വിശദമായ രേഖകള്‍ പുറത്തുവിട്ടിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകത്തില്‍ പിടികിട്ടാപ്പുള്ളിയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) ജഗ്തര്‍ സിംഗ് താരയെ ഇയാള്‍ പാകിസ്ഥാനിലെത്തി സന്ദര്‍ശിച്ചതായി ഇതില്‍ പറഞ്ഞിട്ടുണ്ട്. കാനഡയിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് രഹസ്യ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സഹായിച്ച പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയെ പറ്റിയും ഇതിൽ പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍, ജഗ്താര്‍ സിംഗ് താരയുടെ നേതൃത്വത്തിലുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (ബികെഐ) അടുത്ത് പ്രവര്‍ത്തിച്ചതായും ആരോപിച്ചിട്ടുണ്ട്. 2018ല്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമ്രീന്ദര്‍ സിംഗ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കൈമാറിയ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ നിജ്ജാറിന്റെ പേരും ഉൾപ്പെട്ടിരുന്നു.