Crime
മണിപ്പൂരിൽ തീവ്രവാദം ബന്ധം സംശയിക്കുന്നയാളെ എൻഐഎ അറസ്‌റ്റ് ചെയ്തു
മണിപ്പൂരിൽ നിലവിലുള്ള വംശീയ സംഘർഷങ്ങൾ മുതലെടുത്ത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നയാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കുറ്റാരോപിതനായ മൊയ്‌രംഗ്‌തെം ആനന്ദ് സിംഗിനെതിരെ അന്വേഷണ ഏജൻസി ജൂലൈ 19ന് തന്നെ കേസ് എടുത്തിരുന്നതാണ്. മ്യാൻമർ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്തിരിക്കുന്നത്.
മണിപ്പൂരിലെ സംഘർഷത്തിനിടയിൽ സുരക്ഷാ സേനയ്ക്കും, എതിർ ഗോത്ര വിഭാഗങ്ങൾക്കും നേരെ ആക്രമണം നടത്താനായി ഭീകര സംഘടനകളുടെ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പുറത്ത് നിന്ന് സഹായിക്കാൻ കഴിയുന്നവർ, കേഡർ, അനുഭാവികൾ എന്നിവരെ സജീവമായി റിക്രൂട്ട് ചെയ്യുന്നുവെന്നായിരുന്നു എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
സർക്കാർ സൗകര്യങ്ങളും, വസ്‌തുക്കളും കൊള്ളയടിക്കുക, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്‌തുക്കളും ശേഖരിക്കുക എന്നിവയാണ് മ്യാൻമർ ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവർ ചെയ്തു വന്നിരുന്നത് എന്നാണു എൻ ഐ എ പറയുന്നത്. ഇംഫാലിൽ വെച്ച് അറസ്‌റ്റ് ചെയ്‌ത സിംഗിനെ ന്യൂഡൽഹിയിലേക്ക് എത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇയാളെ സെപ്റ്റംബർ 27 വരെ അഞ്ച് ദിവസത്തേക്ക് എൻഐഎയുടെ കസ്‌റ്റഡിയിൽ വിടാനായിരുന്നു കോടതി ഉത്തരവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.