Latest News
അനന്തപുരി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ മുകുന്ദസ്മൃതി
തിരുവനന്തപുരം . ആര്‍എസ്എസ് പ്രചാരകനായിരുന്ന പി.പി. മുകുന്ദന്റെ മരണാനന്തര ചടങ്ങുകള്‍ തറവാട്ടില്‍ നടക്കുമ്പോൾ മുകുന്ദസ്മൃതിയിൽ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ജഗതി അനന്തപുരി ആഡിറ്റോറിയത്തില്‍ മുകുന്ദസ്മൃതി എന്ന പേരിലായിരുന്നു പരിപാടി നടന്നത്.
പി പി മുകുന്ദനൊപ്പം സംഘടനയിലും പൊതുരംഗത്തും പ്രവര്‍ത്തിച്ചവരും സ്‌നേഹിച്ചവരും ആയ സുഹൃത്തുക്കളുമാണ് അനന്തപുരി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ മുകുന്ദസ്മൃതി ഒരുക്കിയത്. പി.പി. മുകുന്ദന്റെ ചിത്രത്തിനു മുന്നില്‍ ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം നിലവിളക്ക് തെളിയിച്ചതോടെയാണ് ശ്രദ്ധാഞ്ജലിക്ക് തുടക്കം കുറിച്ചത്.
സമചിത്തതയോടെ ഉറച്ചുനിന്നു കൊണ്ട് മുന്നോട്ടുപോകുന്നതിനൊപ്പം സമാനമായ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് വഴിതെറ്റാതെ മുന്നോട്ട് നയിക്കാന്‍ പി.പി.മുകുന്ദന് കഴിഞ്ഞെന്നും, നീതി നിഷേധമുണ്ടാകുന്ന സാഹചര്യങ്ങളില്‍ താന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് കടുകിട വ്യതിചലിക്കാതെ മുന്നോട്ട് പോയ വ്യക്തിത്വം ആയിരുന്നു പി.പി. മുകുന്ദനെന്നും ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, പി. അശോക് കുമാര്‍, തകിടി അപ്പുക്കുട്ടന്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, വെങ്ങാനൂര്‍ ഗോപകുമാര്‍, ആചാര്യ കെ.ആര്‍. മനോജ്, പി. രാഘവന്‍, സി.കെ. കുഞ്ഞ്, എം. ഗോപാല്‍, കെ. ജയകുമാര്‍, ജഗതി മധുസൂദനന്‍ നായര്‍, കൗണ്‍സിലര്‍ ഷീജ മധു, ദുര്‍ഗാദാസ് ശിശുപാലന്‍, പി.പി. മുകുന്ദന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ പരിചരിച്ച വട്ടിയൂര്‍ക്കാവ് വിനോദ് കുമാര്‍, ഭാര്യ സിന്ധു, മണ്ണാമ്മൂല സുകുമാരന്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.