Crime
അന്വേഷണം നടക്കും മുൻപേ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുന്റെ രക്ഷക്കായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം . മെഡിക്കൽ ഓഫീസർ നിയമനത്തിൽ തന്റെ പേഴ്‌സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയാകും മുൻപേ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുന്റെ രക്ഷക്കായി മന്ത്രി വീണാ ജോർജ്. ‘പരാതി ലഭിച്ചതിനെ തുടർന്ന് പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നും തന്നെ മനഃപൂർവം ഇതിലേക്ക് വലിച്ചിഴച്ചതാണെന്നാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും ഉള്ള വിശദീകരണവുമായിട്ടാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
അഖിൽ മാത്യു തന്റെ ബന്ധുവല്ലെന്നും പേഴ്‌സണൽ സ്റ്റാഫംഗം മാത്രമാണെന്നും വീണാ ജോർജ് ഇക്കാര്യത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ആദ്യം പ്രതികരിക്കുമ്പോൾ വാക്കാൽ ഒരാൾ പരാതിയുമായി എത്തിയെന്നു പറഞ്ഞിരുന്ന മന്ത്രി, ഹരിദാസൻ എന്നയാളുടെ പരാതി സെപ്തംബർ 13ന് രജിസ്റ്റേഡ് പോസ്റ്റായി ലഭിച്ചിരുന്നു എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പരാതിയിൽ വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫംഗം പണം വാങ്ങിയെന്ന കാര്യം ഉന്നയിച്ചിട്ടുണ്ട്. തുടർന്ന് തന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പി.എസ് പൊലീസിൽ പരാതി നൽകിയെന്നാണ് മന്ത്രിയുടെ ന്യായീകരണം. അഖിൽ മാത്യുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ. ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പിഎസിന് നിര്‍ദേശം നല്‍കി.
13.09.2023ന് രജിസ്‌ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീസില്‍ ലഭിച്ചു. എഴുതി നല്‍കിയ പരാതിയില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാന്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കണമെന്ന് ഞാന്‍ പിഎസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ 23.09.2023ല്‍ പി.എസ്. പോലീസിന് പരാതി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരും. ഇനി ഒരു കാര്യം കൂടി, അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്.