Crime
ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാകുറ്റം ഒഴിവാക്കിയത് വീണ്ടും വിചാരണക്ക്, ശ്രീറാം നേരിട്ട് ഹാജരാകണം
തിരുവനന്തപുരം . മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയ ജില്ലാ കോടതി കേസ് വീണ്ടും വിചാരണ നടത്തും. കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടർന്നാണ് കേസ് കോടതി വീണ്ടും വിചാരണ ചെയ്യുന്നത്. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മൂന്ന് തുടർ വിചാരണ നടപടികൾക്കായാണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയിരിക്കുന്നത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാകുറ്റം ഒഴിവാക്കുകയായിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്നായിരുന്നു ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും കണ്ടെത്തൽ. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. ഇത് സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതിക്ക് പരിഗണിക്കേണ്ടി വന്നിരിക്കുന്നത്.
കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 11 ന് ശ്രീറാം നേരിട്ട് ഹാജരാകണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെടുന്നത്.