Latest News
മണിപ്പൂർ: ഇടത്-വലത് മുന്നണികള്‍ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളി -കെ.സുരേന്ദ്രന്‍
തിരുവനന്തപുരം . മണിപ്പൂരിന്റെ പേരില്‍ കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞെന്ന് ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മണിപ്പൂരില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ഗോത്രവര്‍ഗകലാപമാണെന്നും സംസ്ഥാനത്തെ സിപിഎം സെക്രട്ടറിക്ക് പോലും സമ്മതിക്കേണ്ടി വന്നു. വിദ്വേഷ പ്രചരണങ്ങളില്‍ വശംവദരാകാതെ സത്യം തുറന്നു പറഞ്ഞ ക്രൈസ്തവ പുരോഹിതരോട് ബിജെപി നന്ദി പറയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ച 1993 ല്‍ 16 മാസം നീണ്ടു നിന്ന കലാപത്തില്‍ 750 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആഭ്യന്തര സഹമന്ത്രി മാത്രമാണ് പാര്‍ലമെന്റില്‍ ഇതേപ്പറ്റി അന്ന് സംസാരിച്ചത്. എന്നാല്‍ ഇക്കുറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരില്‍ ദിവസങ്ങളോളം താമസിച്ച് സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയുണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചു.
മണിപ്പൂരില്‍ നിന്നും ഇപ്പോള്‍ സമാധാനത്തിന്റെ വാര്‍ത്തകള്‍ മാത്രമാണ് പുറത്ത് വരുന്നത്. പുതുപ്പള്ളിയില്‍ മണിപ്പൂരിന്റെ പേരില്‍ വലിയതോതില്‍ വിദ്വേഷ പ്രചരണം നടത്തുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നത്. ജനങ്ങള്‍ ഈ ഒക്കചങ്ങായിമാരുടെ വ്യാജപ്രചരണത്തിന് വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ.ആര്‍ പദ്മകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ.അബ്ദുള്‍ സലാം, ദേശീയ സെക്രട്ടറി നോബിള്‍മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസഫ് പടമാടന്‍, ബിജു മാത്യു, ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സുമിത്ത് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു