Culture
കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം . കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയിരിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്ത് കൂടിയാണ് ഉദയനിധിയുടെ പ്രസ്താവനയെന്നു കുമ്മനം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ആക്രോശം. തുടക്കമോ ഒടുക്കമോ ഇല്ലാതെ എന്നെന്നും നിലനിൽക്കുന്നതാണ് സനാതന ധർമ്മം. അതിനെ എങ്ങനെയാണ് നിർമ്മാർജനം ചെയ്യുക എന്ന് കുമ്മനം ചോദിക്കുന്നു. ഭാരതത്തെ ശിഥിലമാക്കണമെങ്കിൽ ഭാരത ജനതയുടെ ആത്മവീര്യം നശിപ്പിക്കണം. അതിന് വിശ്വാസത്തെ തച്ചുടക്കണം. ആ ജോലിയാണ് ഉദയനിധി ഏറ്റെടുത്തിട്ടുള്ളത്, കുമ്മനം പറഞ്ഞു.
ഡിഎംകെയുടെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ ഇത് എന്നത് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കണം. നയമാണെങ്കിൽ എല്ലാ മലയാള മാസവും ഒന്നാം തീയതി മുടങ്ങാതെ ശബരിമലക്ക് പോകുന്ന തന്റെ രണ്ട് സഹമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും നിർമ്മാർജനം ചെയ്യാൻ ഉദയനിധി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുമോ? എന്ന് കുമ്മനം ചോദിച്ചു. തന്റെ അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടക്കുവെച്ച സ്വർണ്ണ കിരീടം ക്ഷേത്രത്തിൽ നിന്നും നിർമ്മാജനം ചെയ്യുവാൻ അദ്ദേഹം ആവശ്യപ്പെടുമോ? കുമ്മനം ചോദിക്കുന്നു.
സമീപകാലത്ത് ഉണ്ടായിട്ടുള്ള പല വിവാദങ്ങൾക്കും പിന്നിൽ ഭാരത ജനതയിൽ അന്തഛിദ്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവത്തിക്കുന്ന പല വിദേശ ശക്തികളുടേയും അദൃശ്യ കരങ്ങളുണ്ട്. വിവേകാനന്ദ സ്വാമികളും മഹാത്മാ ഗാന്ധിയും മറ്റ് ഋഷി ശ്രേഷ്ഠന്മാരും പാലൂട്ടി സംരക്ഷിച്ചു പരിപാലിച്ചു പോന്ന സനാതന ധർമ്മത്തിന് നേരെ കല്ലെറിയുന്നവർ സ്വന്തം നാടിന്റെ വേരറുക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. നമ്മുടെ ധർമ്മം സനാതനമാണ്. അത് ആരും ഉണ്ടാക്കിയതല്ല. ഉള്ളതാണെന്ന് ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞിട്ടുണ്ട്. ഉള്ളതിനെ നിർമ്മാർജനം ചെയ്യാനാവില്ലെന്ന് ഉദയനിധിക്ക് താനേ മനസിലായിക്കൊള്ളുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിട്ടുണ്ട്.