Entertainment
പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു
പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. മലയാള സിനിമക്ക് ഒരു നവീന മുഖം നൽകിയ സംവിധായകരിൽ ഒരാളായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ആയിട്ടായിരുന്നു സിനിമയിലെ രംഗപ്രവേശം. മൂന്ന് വർഷത്തോളം രാമു കാര്യാട്ടിന്റെ സഹായിയായി ആയിരുന്നു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ അവലംബമാക്കി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.
പഞ്ചവടിപ്പാലം ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ആദ്യകാലത്ത് എടുത്ത് പറയാവുന്ന സിനിമകളായിരുന്നു. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ കെ ജി ജോർജിന്റെ സിനിമകൾ. 1946ൽ തിരുവല്ലയിൽ ജനിച്ച കെ ജി ജോർജ്, 1968ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
സ്വപ്നാടനം ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. സ്വപ്നാടനത്തിന് മികച്ച മലയാള ചിത്രത്തിനു ദേശീയ അവാർഡ് കിട്ടി. 1982 ൽ യവനികയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചു. ആദമിന്റെ വാരിയെല്ല്, ഇരകൾ എന്നീ സിനിമകൾക്കും പുരസ്കാരം നേടി. 40 വർഷത്തിനിടയിൽ സംവിധാനം ചെയ്തത് വെറും 19 സിനിമകൾ മാത്രമായിരുന്നു. ഇലവങ്കോട് ദേശം ആണ് അവസാന ചിത്രം. മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും ഒരു സംവിധായകനെന്ന നിലയിൽ തുടക്കമിട്ടത് ജോർജ് ആയിരുന്നു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും കെ ജി ജോർജ് അര്ഹനായിട്ടുണ്ട്.