Latest News
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറി, കെ സുരേന്ദ്രൻ
തിരുവനന്തപുരം . ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാ രിയെ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളുടെ അരികിൽ നിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്കുപോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നു പറഞ്ഞ സുരേന്ദ്രൻ, ഉത്തർപ്രദേശിൽ അധ്യാപിക മർദ്ദിച്ച വിദ്യാർഥിയെ ഇവിടെ പഠിപ്പിക്കുമെന്നു പറയുന്ന സർക്കാർ, ആദ്യം ഇവിടുത്തെ കുട്ടികൾക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
‘കേരളത്തിൽ ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടു. പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്കു രക്ഷയില്ലെന്ന അവസ്ഥയാണ്. ആലുവയിൽ അഞ്ചര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുൻപാണ് അടുത്ത ഹൃദയഭേദകരമായ വാർത്ത ഉണ്ടായിരിക്കുന്നത്. അതിഥികളെന്നു വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്കു ക്ഷണിക്കുന്ന സർക്കാർ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞുകൊടുക്കുകയാണ്, സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം യുപിയിൽ അധ്യാപിക മർദ്ദിച്ച വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കുമെന്നു പറഞ്ഞ സർക്കാർ, ആദ്യം ഇവിടെയുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. അന്യസംസ്ഥാനക്കാർക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കേരളത്തിൽ ക്രിമിനലുകളും ലഹരി മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്. യുപി മോഡലിൽ ശക്തമായ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കുറ്റവാളികൾക്ക് ഭരണകൂടത്തിന്റെ സഹായങ്ങൾ ലഭിക്കുന്നതു കൊണ്ടാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറി. പീഡനത്തിന്റെയും ബലാത്സംഗത്തി ന്റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളം എന്നും സുരേന്ദ്രൻ പറഞ്ഞു.