Latest News

ബന്ദ് പൂർണം, കർണാടക ബന്ദിൽ വിമാനങ്ങൾ അടക്കം പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു

Published

on

കാവേരി നദീജല തർക്കത്തിന്റെ പേരിൽ കന്നഡ അനുകൂല സംഘടനകൾ കർണാടകയിൽ നടത്തുന്ന ബന്ദിൽ പൊതുഗതാഗതം സ്തംഭിച്ചു. തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി.

പ്രതിഷേധക്കാർ വിമാനത്താവളത്തിലെത്തി മുദ്രാവാക്യം വിളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗതാഗത സേവനങ്ങളും ഹോട്ടലുകളും റെസ്റ്റോറന്റുകളും മറ്റ് സൗകര്യങ്ങളും നിലച്ചതിനാൽ പ്രതിഷേധം സാധാരണ ജീവിതത്തെ പൂർണമായും ബാധിച്ചു. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികൾ ഇപ്പോഴും നടക്കുകയാണ്. ബെംഗളൂരു, മാണ്ഡ്യ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും നഗരത്തിൽ സെക്ഷൻ 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ബെംഗളൂരു മെട്രോ റെയില്‍ പ്രവര്‍ത്തനക്ഷമമായി. സംസ്ഥാനത്തെ ഒട്ടു മിക്ക കടകളും മാളുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കൊപ്പം ഹോട്ടലുകളും റസ്റ്റോറന്റുകളും തിയേറ്ററുകളും പ്രവര്‍ത്തിച്ചില്ല. ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടഞ്ഞു കിടന്നു. സംസ്ഥാനത്തുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും വന്‍തോതില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരിക്കുന്നു.

ഹൈവേകള്‍, ടോള്‍ ഗേറ്റുകള്‍, റെയില്‍വേ സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവകളെയും ബന്ദ് ബാധിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയില്‍ ആണ് തമിഴ്നാടിനു വെള്ളം നൽകുന്നതിൽ ശക്തമായ പ്രതിഷേധമുയാർന്നത്. കര്‍ണാടക സംരക്ഷണ വേദികെ, കന്നഡ ചളവലി (വാതല്‍ പക്ഷ), വിവിധ കര്‍ഷക സംഘടനകള്‍ എന്നിവയുള്‍പ്പെടെയുള്ള കന്നഡ സംഘടനകളുടെ ഒരു കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും ബന്ദിന് പിന്തുണ നൽകിയിരുന്നു.

തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനുള്ള കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും (CWMA) അതിന്റെ അസിസ്റ്റിംഗ് ബോഡിയായ കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയുടെയും (CWRC) തീരുമാനങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ആണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഒക്ടോബര്‍ 15 വരെ തമിഴ്നാടിന് സെക്കന്‍ഡില്‍ 3,000 ഘനയടി (ക്യുസെക്സ്) വെള്ളം വിട്ടുനല്‍കണമെന്ന കാവേരി നദീജല നിയന്ത്രണ സമിതിയുടെ നിര്‍ദേശം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യങ്ങളോട് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version