Latest News
ഉല്ലാസയാത്രയ്ക്ക് എത്തിയ കളക്ടറെ തടഞ്ഞ് കബാലി കൊമ്പൻ, ബസിനുനേരെ പാഞ്ഞടുത്തു
തൃശൂർ . ഉല്ലാസയാത്രയ്ക്ക് പോയ മലപ്പുറം കളക്ടർ വി ആർ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി കൊമ്പൻ. കൊമ്പൻ വഴിയിൽ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉൾപ്പടെ മുക്കാൽ മണിക്കൂറോളം റോഡിൽ കുടുങ്ങി കിടന്നു. ഒരുതവണ കൊമ്പൻ ബസിന് നേരെ പാഞ്ഞടുത്തു. കളക്ടർ വിവരം ഡിഎഫ്ഒയെ അറിയിച്ചതിനെതുടർന്ന് രണ്ട് ജീപ്പുകളിൽ വനപാലകർ എത്തിയതിൽ പിന്നെയാണ് ആന റോഡിൽനിന്ന് മാറി കൊടുക്കുന്നത്.
മലപ്പുറം കളക്ട്രേറ്റിൽ ഫയൽ അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കിയ പിറകെ ശ്രീകൃഷ്ണജയന്തി അവധിദിനത്തിൽ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് വിനോദ യാത്രക്ക് പോവുകയായിരുന്നു. മികച്ച പ്രവർത്തനം കാഴ്ച വെച്ച ജീവനക്കാർക്കൊപ്പം ആണ് കളക്ടർ ഉല്ലാസയാത്രയ്ക്ക് പോയത്.
മലക്കപ്പാറയിൽ പോയി മടങ്ങി വരുമ്പോഴാണ് കളക്ടർ സഞ്ചരിച്ചിരുന്ന ആദ്യത്തെ ബസിന് മുന്നിലേക്ക് ആന എത്തുന്നത്. ഇരു ബസുകളിലും വാഴച്ചാലിൽ നിന്ന് ഓരോ വനപാലകരും ഉണ്ടായിരുന്നു. ബസിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരനാണ് ബസ് തടഞ്ഞ കൊമ്പൻ കബാലിയാണെന്ന് തിരിച്ചറിയുന്നത്.
കുറച്ചുനേരം ബസിന് മുന്നിൽ നിന്ന ആന, അതിനിടെ ബസിന് നേരെ പാഞ്ഞടുക്കുകയും ഉണ്ടായി. എന്നാൽ ബസ് ഓഫാക്കാതെ നിർത്തിയിടുകയായിരുന്നു. ഇത്തരത്തിൽ ആന പാഞ്ഞടുക്കുമ്പോൾ പ്രകോപനമുണ്ടാക്കരുതെന്ന് ബസിലുണ്ടായിരുന്ന വനപാലകൻ നിർദേശം നൽക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവർ നിശ്ബദത പാലിച്ച്, കബാലിയെ മൊബൈൽഫോണിൽ ചിത്രീകരിക്കുന്നതും നിർത്തി. ഇതിനിടെ കളക്ടർ വിവരം ഡിഎഫ്ഒയെ അറിയിച്ചു. തുടർന്ന് രണ്ട് ജീപ്പുകളിൽ വനപാലകർ എത്തിയതോടെ ആന പിൻവാങ്ങി.