Latest News
കർണാടകയിൽ ജെഡിഎസും ബിജെപിയും സഖ്യത്തിലേക്ക്, ജെഡിഎസ് എൻഡിഎയിലേക്ക്
കർണാടകയിൽ ജെഡിഎസും ബിജെപിയും സഖ്യത്തിലേക്കെന്ന് ഡൽഹിയിൽ നിന്ന് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച്‌ഡി ദേവഗൗഡ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ. ദേവഗൗഡയും മകൻ എച്ച്‌ഡി കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, എന്നിവരെ പാർലമെന്റിലെത്തി കണ്ടതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസും ബിജെപിയും തമ്മിലുള്ള സഖ്യം ചർച്ചയാണ് കൂടിക്കാഴ്ചക്ക്പൊ പിന്നിൽ ഉള്ളത്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം നേതാക്കൾ ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. ‘ഇന്ന് വൈകുന്നേരം ഒരു മീറ്റിംഗ് ഉണ്ട്, മീറ്റിംഗിൽ ആഗ്രഹിച്ച ഫലം ലഭിച്ചാൽ, നാളെ നിങ്ങളുടെ ഡൽഹി ലേഖകരോട് എല്ലാം തുറന്നുപറയും.’ രാജ്യ തലസ്ഥാനത്തേക്ക് ദേവഗൗഡയും കുമാരസ്വാമിയും പുറപ്പെടുന്നതിന് മുൻപ് കുമാരസ്വാമി പറഞ്ഞിരുന്നു.
‘ഇതുവരെ ഞങ്ങൾ സീറ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ബിജെപി ഇക്കാര്യത്തിൽ ഒന്നും നിർദ്ദേശിച്ചിട്ടില്ല. വൈകുന്നേരത്തെ ചർച്ചയിൽ 28 ലോക്‌സഭാ സീറ്റുകളിലെയും നിലവിലെ അവസ്ഥയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യും. മുൻ തിരഞ്ഞെടുപ്പിലെ സ്ഥിതി എന്തായിരുന്നു, 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി എന്തായിരുന്നു തുടങ്ങിയവയെല്ലാം ചർച്ച ചെയ്യു’മെന്നായിരുന്നു കുമാരസ്വാമി പറഞ്ഞിരുന്നത്.
സാധ്യതയനുസരിച്ച് കർണാടകയിലെ ആകെയുള്ള 28 മണ്ഡലങ്ങളിൽ നാല് ലോക്‌സഭാ സീറ്റുകളിൽ പ്രാദേശിക ജെഡിഎസ് സ്ഥാനാർത്ഥികളെ നിർത്തും. എന്നാൽ നടത്തിയ ചർച്ചകൾ ഇതുവരെ നിർണായക തീരുമാനത്തിലെത്തിയതായ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 25 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. ബിജെപി പിന്തുണച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മാണ്ഡ്യയിലെ സീറ്റിൽ വിജയിച്ചു. അതേസമയം കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് മാത്രമാണ് നേടാനായത്.
പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കോൺഗ്രസുമായി സഖ്യത്തിലായി. തുടർന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ കർണാടകയിൽ ഇരുപാർട്ടികളും സംയുക്തമായി ഭരണം നടത്തുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാജ്യസഭാ എംപി കൂടിയായ ജെഡി (എസ്) കുലപതി നേരത്തെ സൂചന നൽകിയിരുന്നു.