Latest News
105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റെയില്‍വേ ബോര്‍ഡിന്റെ സാരഥിയായി ഒരു വനിത, ജയ വര്‍മ സിന്‍ഹ ആദ്യ വനിതാ ചെയര്‍പേഴ്സൺ
ന്യൂഡല്‍ഹി . റെയില്‍വേയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റെയില്‍വേ ബോര്‍ഡിന്റെ സാരഥിയായി ഒരു വനിതയെത്തുന്നു. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്‌സനും സിഇഒയുമായി ജയ വര്‍മ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സെപ്റ്റംബര്‍ ഒന്നിന് ജയ വര്‍മ സിന്‍ഹ ചുമതലയേല്‍ക്കും.
ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ്, റെയില്‍വേ ബോര്‍ഡ് അംഗവുമായ ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡ് ചെയര്‍പഴ്‌സനും സിഇഒയും ആയി നിയമിക്കാന്‍ മന്ത്രിസഭയുടെ അപ്പോയന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
1988ലാണ് ജയ വര്‍മ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസിന്റെ ഭാഗമായി ചേരുന്നത്. നോര്‍ത്തേണ്‍ റെയില്‍വേ, സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ, ഈസ്‌റ്റേണ്‍ റെയില്‍വേ എന്നിങ്ങനെ റെയില്‍വേ സോണുകളില്‍ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒന്നിന് ജയ വര്‍മ റെയില്‍വേ ബോര്‍ഡിന്റെ പുതിയ ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കും. 2024 ഓഗസ്റ്റ് 31 വരെയാണ് അവരുടെ സേവനകാലാവധി. ഒഡീഷയില്‍ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ദുരന്തകാലത്ത് മാദ്ധ്യമങ്ങളില്‍ ജയ വര്‍മ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബാലസോര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സങ്കീര്‍ണമായ സിഗ്‌നലിംഗ് സംവിധാനത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് റെയില്‍വേയുടെ പൊതുമുഖമായി മാറിയ സിന്‍ഹ, കൊല്‍ക്കത്തയും ധാക്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൈത്രി എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.