Crime
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിലേക്ക്
തിരുവനന്തപുരം . കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിലേക്ക്. നബീലിനെ ഈ മാസം 16 വരെയാണ് കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ പങ്കുണ്ടെന്നാണ് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നത്. വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞയാഴ്ചയാണ് പിടികൂടുന്നത്. തുടർന്ന് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
കർണാടകയിലും, തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു സെയ്ത് നബീൽ അഹമ്മദ് എന്ന നബീൽ. പാലക്കാടും തൃശൂരും വെച്ച് നടന്ന ഗൂഢാലോചനകളിൽ പങ്കാളിയായിരുന്നു. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളിൽ ഒരാളാണ് നബീലെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് കടന്നേക്കുമെന്ന സംശയത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കിയതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.
നബീലിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. തുടർന്ന് ഈ മാസം 16 വരെ നബീലിനെ എൻ ഐ എക്ക് കസ്റ്റഡിയിൽ നൽകി. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിർവഹിച്ചിരുന്നവരിൽ ഒരാൾ നബീലായിരുന്നു. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു. ആഷിഫ് പിടിയിലാവുന്നത് തമിഴ്നാട് സത്യമംഗലം വനമേഖലയ്‌ക്കടുത്ത് നിന്നാണ്. തുടർന്ന് ഷിയാസും അറസ്റ്റിലായി. ഇവരിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് നബീലും പിടിയിലായിരിക്കുന്നത്. പ്രതിയെ ഗൂഡാലോചനകൾ നടന്ന കേന്ദ്രങ്ങളിലടക്കമെത്തിച്ച് എൻ ഐ എ തെളിവെടുപ്പ് നടത്തുന്നുണ്ട്.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു