Crime
കഷായത്തിൽ വിഷം ചേർത്ത് നൽകി ഷാരോണിനെ കൊന്ന കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി
കേരളത്തിനെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്‌മയെ നെടുമങ്ങാട് പോലീസ് അറസ്‌റ്റ് ചെയ്യുന്നത്.
തമിഴ്നാട് പാളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്‌മയുടെ ജയിൽ മാറ്റിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്‌മയെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്‌മ ഉൾപ്പെടെ രണ്ട് തടവുകാരെയാണ് അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്‌റ്റിലായത് മുതൽ അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്‌മ തടവിൽ കഴിഞ്ഞു വന്നിരുന്നത്.
ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്‌മയെ കുറിച്ച് സംശയം ഉണ്ടായിരുന്നില്ല. ആദ്യം പാറശ്ശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെ ത്തിയിരുന്നു കേസ് എടുത്തിരുന്നത്. പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്‌മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയാണ് ഉണ്ടായത്.