Culture
സന്നിധാനത്തെ മേൽശാന്തി നിയമനം, അഭിമുഖത്തിന് നിരീക്ഷകനായി ജസ്റ്റിസ് പദ്മനാഭൻ നായറെ നിയമിച്ച് ഹൈക്കോടതി
കൊച്ചി. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനുള്ള നടപടികൾ നിരീക്ഷിക്കുന്നതിനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭൻ നായരെ ഹൈക്കോടതി നിരീക്ഷകനായി നിയമിച്ചു. നിലവിൽ ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനായുള്ള നടപടി ക്രമങ്ങൾ നടക്കുകയാണ്. മേൽശാന്തി നിയമനങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജിയിൽ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 14, 15 തീയതികളിലായി തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാത്ത് നടക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തിയാകും ചുരുക്കപ്പട്ടിക തയാറാക്കുന്നത്. പിന്നീട് ഇവരുടെ പേരുകൾ നറുക്കിട്ടാകും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്.
ഇന്റർവ്യൂവിന്റെ മാർക്ക് ബോൾപോയിന്റ് പേനയുപയോഗിച്ച് രേഖപ്പെടുത്തണം. മാർക്ക് ഷീറ്റ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ ഒപ്പുവയ്‌ക്കണം. ഇതു ദേവസ്വം കമ്മിഷണറുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും സി.ഡിയും മാർക്ക് ലിസ്റ്റും മുദ്രവച്ച കവറിൽ ഒക്ടോബർ 15 നകം കോടതിയിൽ സമർപ്പിക്കണമെന്നുമാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇന്റർവ്യൂ നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ ശബരിമല കമ്മിഷണർ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നറുക്കെടുപ്പിന് പത്തുവയസിൽ താഴെയുള്ള ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പന്തളം കൊട്ടാരത്തിലെ സീനിയർ രാജ നിയോഗിക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ശബരിമലയിലേക്ക് 40 പേരുടെയും മാളികപ്പുറത്തേക്ക് 30 പേരുടെയും പട്ടികയാണ് വിജിലൻസ് എൻക്വയറിയടക്കം പൂർത്തിയാക്കി അഭിമുഖ പരീക്ഷയ്‌ക്കു വേണ്ടി തയ്യാറാക്കിയത്. നേരത്തെ വിജിലൻസ് അന്വേഷണത്തെ തുടർന്ന് ഒഴിവാക്കിയ അപേക്ഷകർ നൽകിയ അപ്പീലുകളിൽ ചിലരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പറയുന്നു.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു