Latest News
ജി20 ഉച്ചകോടിക്ക് എത്തുന്ന പ്രതിനിധികളെ സ്വീകരിക്കാനും, ഉപദേശിക്കാനും ഗീത
ന്യൂഡൽഹി . ജി20 ഉച്ചകോടിക്കായി എത്തുന്ന പ്രതിനിധികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രഗതി മൈതാനത്ത് ഐടി മന്ത്രാലയം ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ എക്സ്പീരിയൻസ് സോണിൽ പ്രതിനിധികളെ സ്വീകരിക്കും. പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാവുന്നതാണ്. GITA-Guidance, Inspiration, Transformation and Action, ‘ഗീത’ എന്നു പേരിട്ടിരിക്കുന്ന എഐ സംവിധാനം ജി20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്ത് ഐടി മന്ത്രാലയം ഒരുക്കിയിരിക്കുന്നു. ഭഗവദ്ഗീതയുടെ ഉള്ളടക്കം ഉപയോഗിച്ച് പരിശീലിപ്പിച്ച എഐ സംവിധാനമാണ് ഗീത എന്നതാണ് മുഖ്യ പ്രത്യേകത.
എൽഇഡി സ്ക്രീനിൽ നോക്കി ആർക്കും സ്വന്തം പ്രശ്നങ്ങൾക്ക് ഗീതയോട് പരിഹാരം ചോദിക്കവുന്നതാണ്. ഇതിനുള്ള മറുപടി ശ്രീകൃഷ്ണ രൂപത്തിലുള്ള ‘ഡിജിറ്റൽ അവതാർ’ തൊട്ടു പിറകെ നൽകും. ഐഐടി റൂർക്കിയിൽ പൂർവ വിദ്യാർഥികൾ ചേർന്നു നടത്തുന്ന ടാഗ്ബിൻ എന്ന സ്റ്റാർട്ടപ്പാണു ‘ഗീത’യ്ക്കു പിന്നിലെ ബുദ്ധി. ലക്നൗവിൽ നടന്ന ജി20 സമ്മേളനത്തിൽ സമാനമായ സംവിധാനം ടാഗ്ബിൻ അവതരിപ്പിച്ചിരുന്നു എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യത്തലവന്മാർ, കേന്ദ്രമന്ത്രിമാർ, പ്രമുഖ വ്യവസായികൾ എന്നിവർക്കായി ജി20 ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. സർക്കാർ ഏറെ പ്രോത്സാഹനം നൽകുന്ന ചെറുധാന്യങ്ങൾ (മില്ലെറ്റ്സ്) ഉപയോഗിച്ചുള്ള വിഭവങ്ങളും വിരുന്നിലുണ്ടാകും. പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവർ ശനിയാഴ്ച നടക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, കുമാർ മംഗളം ബിർള, സുനിൽ മിത്തൽ അടക്കം 500 വ്യവസായികൾക്കാണു വിരുന്നിലേക്ക് ക്ഷണം.
പ്രഥമവനിത ജിൽ ബൈഡനു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാസ്ക് അടക്കമുള്ള കോവിഡ് മുൻകരുതലുകൾ സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെത്തുന്ന ബൈഡൻ മോദിയുമായി ചർച്ച നടത്തും. റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈന പ്രസിഡന്റ് ഷി ചിൻപിങ്, മെക്സിക്കോ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപ്പസ് തുടങ്ങിയവർ എത്തില്ല.