Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നതരുടെ ഒത്താശയോടെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇ ഡി
കൊച്ചി∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നതരുടെ ഒത്താശയോടെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും ഉള്ള സ്വാധീനം ഉപയോഗപ്പെടുത്തി കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ നടന്ന സാമ്പത്തിക അഴിമതിയുടെ ആഴവും പരപ്പും കോടതിയെ ബോധ്യപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരത്തിയത് 17 കണ്ടെത്തലുകളെന്നു റിപ്പോർട്ട്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ പി.സതീഷ്കുമാർ, പി.പി.കിരൺ, പി.ആർ. അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവർ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
ഇ ഡി കോടതിക്ക് മുൻപാകെ നിരത്തിയത് 17 കണ്ടെത്തലുകൾ ഇവയാണ്. കേസിലെ പ്രതികൾ സംഘടിതമായി ചെയ്തത് സാധാരണക്കാരെ സാമ്പത്തിക തകർച്ചയിലേക്കും ആത്മഹത്യയിലേക്കും തള്ളിനീക്കിയ കുറ്റകൃത്യം. സഹകരണബാങ്കിലെ പണം കടത്താൻ ചരടുവലിച്ചത് സിപിഎം പ്രാദേശിക നേതാവും നഗരസഭാ കൗൺസിലറുമായ പി.ആർ.അരവിന്ദാക്ഷൻ ആണ്. തട്ടിപ്പു തിരിച്ചറിഞ്ഞവരെയും വിവരങ്ങൾ ഇ.ഡിക്കു നൽകിയവരെയും കൊലപ്പെടുത്തുമെന്ന് വരെ അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തി പെടുത്തുകയുണ്ടായി.
കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിലും നടത്തിപ്പിലും അരവിന്ദാക്ഷനുള്ള ആഴത്തിൽ പങ്കാളിത്തം ഉണ്ട്. ഡിജിറ്റൽ രേഖകളിൽ കേസിൽ ഉന്നത വ്യക്തികളുടെ പങ്കാളിത്ത ത്തിനും തെളിവുകൾ ഉണ്ട്. കേസിലെ മുഖ്യപ്രതിയും സ്വകാര്യ ധനഇടപാടുകാരനുമായ പി.സതീഷ്കുമാർ, സഹോദരൻ പി.ശ്രീജിത്ത് എന്നിവരുമായി അരവിന്ദാക്ഷൻ ഫോണിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ ഡിജിറ്റൽ രേഖകൾ പ്രതികളുടെ കൂട്ടുത്തരവാദിത്തത്തിനു ലഭിച്ച വ്യക്തമായ തെളിവുകളാണ്.
സഹകരണ റജിസ്ട്രാർ നടത്തിയ റൂൾ 65 അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പ്രതികൾ ചെയ്ത കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. ഭരണസമിതിയുടെ അറിവും ബാങ്ക് പ്രസിഡന്റിന്റെ കയ്യൊപ്പുമില്ലാതെയാണു വൻതുകയുടെ വായ്പകൾ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ഒരു സാധാരണ ജീവനക്കാരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ വീതമുള്ള വായ്പകൾ തുടർച്ചയായി അനുവദിക്കുക വരെ ഉണ്ടായി.
ഒരേ സ്ഥലം ഈടുവച്ച് ഒരേ സമയം പല വായ്പകൾ പലർക്കായി അനുവദിച്ചു നൽകി. എന്നാൽ തുക പോയതു വായ്പ അനുവദിക്കപ്പെട്ട അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നില്ല. ബാങ്ക് ആസ്ഥാനത്ത് കിട്ടിയ നിർദേശത്തെ തുടർന്നാണ് ഇത്തരം വായ്പകൾ അനുവദിച്ചതെന്നു ജീവനക്കാർ നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഈടുവച്ച ഭൂമിയുടെ യഥാർഥ കമ്പോളവിലയുടെ അനേക ഇരട്ടിയാണു വായ്പ അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതി പി.പി.കിരണിന്റെ ബെനാമി സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ലഭിച്ച 24.56 കോടി രൂപയിൽ 14 കോടി ഒന്നാം പ്രതി പി.സതീഷ്കുമാറിനു കൈമാറി. 50 ലക്ഷം രൂപ മൂന്നാം പ്രതി പി.ആർ.അരവിന്ദാക്ഷന്റെ പേരിൽ സ്ഥിരം നിക്ഷേപമായി മാറ്റി.
ബാങ്കിലെ അക്കൗണ്ടന്റായിരുന്ന സി.കെ.ജിൽസുമായി അടുപ്പമുള്ള 9 വ്യക്തികളുടെ പേരിൽ 5.06 കോടി രൂപയാണ് തട്ടിയെടുത്തത്. സി.കെ.ജിൽസ് നടത്തിപ്പുകാരനായ കരുവന്നൂർ സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റിൽ 1.50 കോടി രൂപയുടെ സ്റ്റോക്കിന്റെ കുറവും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. പ്രതികളെയെല്ലാം പരസ്പരം കൂട്ടി യോജിപ്പിച്ച കണ്ണിയും ഇവരുടെ ഉപദേശകനും പി.ആർ.അരവിന്ദാക്ഷനായിരുന്നു. അരവിന്ദാക്ഷനെ സംരക്ഷിക്കുന്ന ഉന്നതരെ കുറിച്ചുള്ള മൊഴികളും ലഭിച്ചിട്ടുണ്ടെന്നു ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.